Oddly News

‘പിഎച്ച്ഡിക്കൊപ്പം പ്രാക്ടിക്കൽ ഫ്രീ’; വിദ്യാർത്ഥിനിയും പ്രൊഫസറും ഒരേ പ്ലേറ്റിൽ നിന്ന് ഭക്ഷണം കഴിക്കുന്ന വീഡിയോ വൈറൽ!

ബീഹാറിലെ പൂർണിയ ജില്ലയിൽ നിന്നുള്ള ഒരു പ്രൊഫസറും പിഎച്ച്ഡി വിദ്യാർത്ഥിനിയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരു പ്രാദേശിക ഹോട്ടലിലിരുന്ന് ഇരുവരും ഒരേ പ്ലേറ്റിൽ നിന്ന് ദോശ കഴിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വീഡിയോയ്‌ക്കൊപ്പം ഇരുവരും അടുത്തിരിക്കുന്ന ചില ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ പുലർത്തേണ്ട ഔദ്യോഗികമായ അതിർവരമ്പുകൾ ലംഘിക്കപ്പെട്ടു എന്നാരോപിച്ച് വലിയൊരു വിഭാഗം ആളുകൾ രംഗത്തെത്തി.

സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ നിരവധി രസകരവും എന്നാൽ വിമർശനാത്മകവുമായ കമന്റുകളാണ് വരുന്നത്. ‘പിഎച്ച്ഡിയ്ക്കൊപ്പം പ്രാക്ടിക്കലും സൗജന്യമായി ലഭിക്കുന്നു’ എന്നാണ് ചിലർ ഇതിനെ പരിഹസിച്ചത്. എന്നാൽ ഈ വിഷയത്തിൽ ഭിന്നമായ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ സർവ്വകലാശാലയ്ക്ക് പുറത്ത് പരസ്പര സമ്മതത്തോടെ സമയം ചെലവഴിക്കുന്നതിൽ മറ്റുള്ളവർ എന്തിന് ഇടപെടണം എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. ഇതിനെ സ്വകാര്യ വിഷയമായി കാണണമെന്നും അവർ വാദിക്കുന്നു.

ഇതിന് മുൻപും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്. പുതിയ വീഡിയോ കൂടി വൈറലായതോടെ സർവ്വകലാശാല അധികൃതർ സംഭവത്തിൽ ഇടപെട്ടു. വൈസ് ചാൻസലർ പ്രൊഫസർ വിവേകാനന്ദ് സിംഗ് അന്വേഷണത്തിന് ഉത്തരവിടുകയും അച്ചടക്ക സമിതിയോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. ഈ സംഭവം സർവ്വകലാശാലയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയെന്നും അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ക്യാമ്പസിനുള്ളിലും ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം അരങ്ങേറി. വിദ്യാർത്ഥി നേതാക്കൾ വൈസ് ചാൻസലറുടെ കാർ തടയുകയും കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് സമരം ചെയ്യുകയും ചെയ്തു. അധികൃതർ ഉറപ്പ് നൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിച്ചത്. അക്കാദമിക് മേഖലയിലെ പ്രൊഫഷണൽ ബന്ധങ്ങളെക്കുറിച്ചും സ്വകാര്യതയെക്കുറിച്ചുമുള്ള പുതിയ ചർച്ചകൾക്ക് ഈ സംഭവം തുടക്കമിട്ടിരിക്കുകയാണ്.