ന്യൂഡൽഹി: ജന്തർ മന്തറിൽ കഴിഞ്ഞയാഴ്ച നടന്ന വിദ്യാർഥി പ്രക്ഷോഭത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഡൽഹി പൊലീസ്. പ്രക്ഷോഭത്തിൽ പങ്കെടുത്തവരിൽ 2,873 പേർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് ഫേഷ്യൽ സ്കാനിങ്ങിലൂടെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
ഇതിൽ 989 പേർ കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങിയ ഗുരുതരമായ കേസുകളിൽ പ്രതികളാണ്. പൊലീസിന്റെ കണക്കനുസരിച്ച് 101 പേർ കൊലപാതകക്കേസിലും 62 പേർ കൊലപാതകശ്രമത്തിലും 284 പേർ കവർച്ചയിലും 61 പേർ ബലാത്സംഗക്കേസിലും ഉൾപ്പെട്ടവരാണ്. കൂടാതെ പോക്സോ കേസിൽ പ്രതികളായ 6 പേരെയും ലൈംഗികാതിക്രമക്കേസിലെ 25 പേരെയും അനധികൃതമായി ആയുധം കൈവശം വെച്ച 229 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
അതീവ സുരക്ഷാ മേഖലയായ ജന്തർ മന്തറിൽ ജൂലൈ 20, 22 തീയതികളിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെ പൊലീസും സമരക്കാരും തമ്മിൽ പലതവണ ഏറ്റുമുട്ടലുണ്ടായിരുന്നു. പ്രക്ഷോഭകർ ബാരിക്കേഡുകൾ തകർക്കുന്നതിന്റെയും പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതിന്റെയും കല്ലെറിയുന്നതിന്റെയും നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.




