Oddly News

എന്റെ മരണത്തിന് കാരണം ഭാര്യാവീട്ടുകാരെന്ന് ആത്മഹത്യാക്കുറിപ്പ് !പാലത്തിൽ നിന്ന് ചാടാൻ ശ്രമിച്ച യുവാവിനെ രക്ഷപെടുത്തി നാട്ടുകാർ- വീഡിയോ

ആഗ്രയ്ക്ക് സമീപമുള്ള അർണൗട്ട പാലത്തിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് ഏവരെയും ഞെട്ടിച്ച സംഭവം നടന്നത്. ബസായ് അരീല പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഈ പാലത്തിൽ വെച്ച് ഇരുപത്തിനാലുകാരനായ യുവാവ് ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ യുവാവ് പാലത്തിന്റെ മുകളിൽ നിന്ന് കയർ കെട്ടി താഴേക്ക് തൂങ്ങി. എന്നാൽ അടുത്തുണ്ടായിരുന്ന ആളുകളുടെ സമയോചിതമായ ഇടപെടൽ കാരണം വൻ ദുരന്തം ഒഴിവായി. സാഹസികമായി ഇവർ യുവാവിനെ മുകളിലേക്ക് വലിച്ച് കയറ്റി ജീവൻ രക്ഷിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ രീതിയിൽ ചർച്ചയാവുകയും ചെയ്തു.

രക്ഷപ്പെടുത്തിയ ഉടൻ തന്നെ നാട്ടുകാരും ദൃക്സാക്ഷികളും ചേർന്ന് യുവാവിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവാവിന്റെ ആരോഗ്യനില വശളായതിനെ തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ആഗ്രയിലെ വലിയ ആശുപത്രിയിലേക്ക് മാറ്റി.

സംഭവസ്ഥലത്തുനിന്നും ധീരജ് കുമാർ എന്ന് പേരുള്ള ഈ യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. താൻ നേരിട്ട കടുത്ത മാനസിക സമ്മർദ്ദത്തെക്കുറിച്ചും അറ്റകൈ പ്രയോഗിക്കാൻ നിർബന്ധിതനായതിനെക്കുറിച്ചും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. തന്റെ ഭാര്യാമാതാവ് മല്ല ദേവി, അമ്മായിയപ്പൻ ചന്ദ്രസെൻ, അളിയന്മാരായ സത്യവീർ, ഉമേഷ് എന്നിവർ തന്നോട് നിരന്തരം മാനസിക പീഡനം നടത്തിയിരുന്നതായി ധീരജ് ആരോപിക്കുന്നു. ഇവർ ഭാര്യയെ തനിക്കെതിരെ തിരിച്ച് വീട്ടിൽ നിന്നും നിർബന്ധിച്ച് ഇറക്കിക്കൊണ്ടുപോയെന്നും കുറിപ്പിൽ പറയുന്നു.

മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ കടബാധ്യതയുള്ള ധീരജ്, കടം വീട്ടാനായി തനിക്ക് പാരമ്പര്യമായി ലഭിച്ച ഒരു ബിഘ സ്ഥലം പണയപ്പെടുത്താനോ വിൽക്കാനോ തീരുമാനിച്ചിരുന്നു. ധീരജിന്റെ സ്വന്തം കുടുംബം ഇതിന് സമ്മതിച്ചിരുന്നെങ്കിലും, ഭാര്യയുടെ അവകാശം പറഞ്ഞ് അമ്മായിയപ്പനും കുടുംബവും ഇതിനെ ശക്തിയായി എതിർത്തു. സ്ഥലം വിൽപ്പന തടയാൻ അളിയനായ ഉമേഷ് തന്നോട് ഡൽഹിയിലേക്ക് വരാൻ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുറിപ്പിലുണ്ട്. പലതവണ സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിട്ടും നടക്കാത്തതിൽ കടുത്ത നിരാശയിലായിരുന്നു യുവാവ്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ആത്മഹത്യാക്കുറിപ്പ് തെളിവായി കസ്റ്റഡിയിലെടുത്തു. കടുത്ത മാനസിക പീഡനം, സാമ്പത്തിക ഭീഷണി, ഗാർഹിക പീഡനം എന്നീ ആരോപണങ്ങളിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ധീരജിന്റെ ആരോഗ്യനിലയും അന്വേഷണ പുരോഗതിയും വിലയിരുത്തിയാകും തുടർന്നുള്ള നിയമനടപടികൾ സ്വീകരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *