ഒഡീഷയിലെ ടിഗിരിയ നാട്ടുരാജ്യത്തിലെ അവസാന രാജാവായിരുന്ന ബ്രജരാജ് മൊഹപത്ര. രാജകീയ പ്രൗഢിയും ആഡംബരവും നിറഞ്ഞ ഒരു ജീവിതം നയിച്ച അദ്ദേഹത്തിന് അവസാന വർഷങ്ങൾ അതിജീവനത്തിനായി റിക്ഷ ഓടിച്ചു് ദാരിദ്ര്യ ജീവിതം നയിക്കേണ്ടിവന്നു . കാലവും വ്യവസ്ഥകളും മാറുമ്പോൾ സമ്പത്തും അധികാരവും എത്ര വേഗത്തിൽ മാറുമെന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് അദ്ദേഹത്തിന്റെ കഥ.
രാജസ്ഥാനിലെ ഒരു രാജകുടുംബത്തിൽ നിന്നുള്ള ബ്രജരാജ് 1921 ഒക്ടോബർ 15 ന് ജനിച്ചു. അദ്ദേഹത്തിന്റെ പൂർവ്വികരാണ് ഒഡീഷയിലേക്ക് യാത്ര ചെയ്ത് തിഗിരിയ നാട്ടുരാജ്യം സ്ഥാപിച്ചിരുന്നത്. 1943-ൽ, രാജാവ് സുദർശൻ മൊഹപത്രയുടെ മരണശേഷം ബ്രജരാജ് രാജാവായി കിരീടധാരണം ചെയ്യപ്പെട്ടു.
അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഉന്നതിയിൽ, കൊട്ടാരത്തിൽ 25 കാറുകൾ ഉണ്ടായിരുന്നു. വാഹനങ്ങളോടുള്ള അദ്ദേഹത്തിന്റെ ഭ്രമത്തിന്റെയും ഗംഭീരമായ ജീവിതശൈലിയുടെയും പ്രതീകമായിരുന്നു അത്. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള രാജ്കുമാർ കോളേജിൽ രാജകുമാരന്മാർക്കുള്ള സ്കൂളിലായിരുന്നു അദ്ദേഹം പഠിച്ചത്. ചെറുപ്പത്തിൽ, ഡ്രൈവിംഗ് ഇഷ്ടമായിരുന്ന അദ്ദേഹം പലപ്പോഴും കൊൽക്കത്തയിലേക്ക് ദീർഘയാത്രകൾ നടത്തുമായിരുന്നു. തന്റെ കാലത്ത് ഇന്ത്യൻ വിപണിയിൽ എത്തിയ മിക്കവാറും എല്ലാ പുതിയ കാറുകളും ഓടിക്കുന്നത് അദ്ദേഹം ഒരു പതിവാക്കി.
ആഡംബര ജീവിതമായിരുന്നെങ്കിലും ടിഗിരിയയിലെ ജനങ്ങൾക്ക് ബ്രജരാജിനെ വളരെയധികം ഇഷ്ടമായിരുന്നു. അവർ അദ്ദേഹത്തെ തങ്ങളുടെ ഭരണാധികാരിയായി മാത്രമല്ല, പിതാവിനെപ്പോലുള്ള ഒരു വ്യക്തിയായിട്ടാണ് കണ്ടത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനുശേഷവും പലരും സഹായത്തിനായി അദ്ദേഹത്തെ സന്ദർശിക്കുന്നത് തുടർന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തെ “രാജാ” എന്ന് വിളിക്കുന്നതിനുപകരം, അവർ സ്നേഹപൂർവ്വം “ദാദ” എന്നാണ് വിളിച്ചിരുന്നത്.
സ്വാതന്ത്ര്യാനന്തരം, രാജകുടുംബങ്ങളിലെ മറ്റുള്ളവർ രാഷ്ട്രീയത്തിൽ ചേരുകയോ പുതിയ ഇന്ത്യയുമായി പൊരുത്തപ്പെടുകയോ ചെയ്തപ്പോൾ, ബ്രജരാജ് അതിൽ നിന്നെല്ലാം വിട്ടുനിന്നു. പതുക്കെ, അദ്ദേഹത്തിന്റെ സമ്പത്ത് അപ്രത്യക്ഷമായി. അദ്ദേഹത്തിന്റെ ആഡംബര ശീലങ്ങളും രാജകീയ പദവികൾക്കെതിരായ സർക്കാരിന്റെ കർശന നടപടികളും കാരണം 1960 ആയപ്പോഴേക്കും, തന്റെ കൊട്ടാരം വെറും ₹75,000 ന് സർക്കാരിന് വിൽക്കാൻ അദ്ദേഹം നിർബന്ധിതനായി. അതോടെ അദ്ദേഹത്തിന്റെ രാജകീയ ജീവിതം അവസാനിച്ചു.
അവസാന കാലത്ത് അദ്ദേഹം ഒരു ചെറിയ കുടിലിലാണ് താമസിച്ചിരുന്നത്. റിക്ഷ ഓടിച്ചു ഉപജീവനം കഴിച്ചിരുന്ന അദ്ദേഹം 95-ാം വയസ്സിൽ അതേ കുടിലിൽ വെച്ചാണ് മരിച്ചത്. ടിഗിരിയയിലെ ജനങ്ങൾ തന്റെ ശവസംസ്കാരത്തിനായി 10 രൂപ വീതം സംഭാവന ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന ആഗ്രഹം. ദുഃഖകരമെന്നു പറയട്ടെ, ഈ ലളിതമായ ആഗ്രഹം പോലും സഫലമായില്ല. കാലം മാറുമ്പോൾ ഒരു രാജാവിനെ പോലും എങ്ങനെ മറക്കുകയും ഉപേക്ഷിക്കുകയും ചെയ്യും എന്നതിന്റെ അപൂർവ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ജീവിതം.




