മസ്‌കറ്റ്: ഒമാനിൽ ജോലിസ്ഥലത്ത് ക്രൂരമായ ചൂഷണത്തിനിരയായ ഹൈദരാബാദ് സ്വദേശിനിയായ വീട്ടമ്മ നാട്ടിലേക്ക് മടങ്ങാൻ അധികൃതരുടെ സഹായം തേടുന്നു. ഹൈദരാബാദിലെ പഹാഡി ഷെരീഫ് സ്വദേശിനിയായ ഷബ്‌നം ബീഗമാണ് ദിവസവും 15 മണിക്കൂറിലധികം കഠിന ജോലി ചെയ്തിട്ടും കൃത്യമായ പ്രതിഫലം പോലും ലഭിക്കാതെ വിദേശമണ്ണിൽ ദുരിതജീവിതം നയിക്കുന്നത്. നാട്ടിലെ പ്രാദേശിക ഏജന്റായ അർഷാദ് വഴി കഴിഞ്ഞ മാർച്ച് 26-നാണ് ഷബ്‌ന ജോലി തേടി ഒമാനിലേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പ്രതിമാസം 200 ഒമാനി റിയാൽ (ഏകദേശം 50,000 ഇന്ത്യൻ രൂപ) ശമ്പളമായിരുന്നു ഇവർക്ക് ഏജന്റ് വാഗ്ദാനം ചെയ്തിരുന്നത്.
എന്നാൽ മസ്‌കറ്റിൽ എത്തിയ ഉടൻ തന്നെ ഷബ്‌നത്തെ ഒരു ഓഫീസിലേക്ക് മാറ്റുകയും അവിടെനിന്ന് പല വീടുകളിലേക്ക് വേലയ്ക്കായി അയക്കുകയുമാണ് ചെയ്തത്. കഴിഞ്ഞ നാല് മാസത്തെ ഒമാൻ ജീവിതത്തിനിടയിൽ ഇവർക്ക് കൃത്യമായ ഭക്ഷണമോ മാന്യമായ താമസസൗകര്യമോ നൽകിയിരുന്നില്ലെന്നും ശമ്പളം നൽകാതെ ദിവസവും 12 മുതൽ 15 മണിക്കൂർ വരെ പണിയെടുക്കാൻ നിർബന്ധിച്ചതായും കുടുംബം പരാതിപ്പെടുന്നു. ഒടുവിൽ പീഡനം സഹിക്കാനാകാതെ 15 ദിവസം മുമ്പ് തൊഴിലുടമയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ട ഷബ്‌നം മസ്‌കറ്റിലുള്ള ഇന്ത്യൻ എംബസിയിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഷബ്‌നത്തിന്റെ പേരിൽ തയാറാക്കിയ ഒരു വീഡിയോയും ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
താൻ നാല് കുട്ടികളുടെ അമ്മയാണെന്നും ഒമാനിൽ വെച്ച് തനിക്ക് മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും അനുവാദമുണ്ടായിരുന്നില്ലെന്നും രാപ്പകൽ പണിയെടുപ്പിച്ചിട്ടും പണം നൽകിയില്ലെന്നും ഷബ്‌നം ഈ വീഡിയോയിലൂടെ വ്യക്തമാക്കുന്നുണ്ട്. ഷബ്‌നത്തെ സുരക്ഷിതമായി ഹൈദരാബാദിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും തങ്ങളെ ചതിച്ച ഏജന്റിനെതിരെ കർശന നിയമനടപടികൾ എടുക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനും ഷബ്‌നത്തിന്റെ കുടുംബം നേരിട്ട് പരാതി നൽകിയിട്ടുണ്ട്.




