Featured Health

‘നിങ്ങൾ എത്ര കാലം ജീവിക്കുമെന്ന് അമ്മയുടെ ഗർഭപാത്രത്തിൽ വെച്ച് തന്നെ തീരുമാനിക്കപ്പെടും? പുതിയ പഠന റിപ്പോർട്ട്

നമ്മൾ ജനിക്കുന്നതിന് മുൻപ് അമ്മയുടെ ഗർഭപാത്രത്തിലെ അന്തരീക്ഷം നമ്മുടെ ആയുസ്സിനെ സ്വാധീനിച്ചേക്കാമെന്ന് പുതിയ പഠനങ്ങൾ . ഗർഭാവസ്ഥയിലുള്ള സമയത്തെ വിവിധ ഘടകങ്ങൾ ഒരു വ്യക്തിയുടെ ആരോഗ്യത്തിലും ആയുസിലും ദീർഘകാല സ്വാധീനം ചെലുത്തുമെന്നും, അത് അവർ എത്രകാലം ജീവിക്കും എന്നതിനെപ്പോലും നിർണ്ണയിച്ചേക്കാമെന്നും പഠനം സൂചിപ്പിക്കുന്നു.

ഗർഭധാരണത്തിന് മുൻപുള്ള ഘടകങ്ങളും അതിന്റെ പ്രാരംഭ ഘട്ടങ്ങളും ഒരു വ്യക്തിയുടെ ആജീവനാന്ത ആരോഗ്യം, പ്രതിരോധശേഷി, ആയുസ്സ് എന്നിവയെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്നതിനായി ‘പ്രോസ്പർ’ (PROSPER) എന്ന പേരിൽ ‘നേച്ചർ ഹെൽത്ത്’ ജേണല്‍ ഒരു പുതിയ കൂട്ടായ്മ രൂപീകരിച്ചു. ഗർഭപാത്രത്തിലെ സാഹചര്യങ്ങൾ ശരീരത്തിന്റെ വളർച്ചയെ ജീവിതകാലം മുഴുവൻ ബാധിക്കുന്ന രീതിയിൽ സ്വാധീനിച്ചേക്കാമെന്ന് ഗവേഷകർ കണ്ടെത്തി. ഒരു വ്യക്തിയുടെ ആരോഗ്യത്തിൽ ജീനുകൾക്ക് (genes) വലിയ പങ്കുണ്ടെങ്കിലും, ജനനത്തിനു മുൻപുള്ള അന്തരീക്ഷവും ദീർഘകാല ആരോഗ്യത്തിലും രോഗപ്രതിരോധ ശേഷിയിലും നിർണ്ണായക പങ്ക് വഹിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ.

ജീവിതത്തിന്റെ പ്രാരംഭ ഘട്ടങ്ങൾ ഭാവിയിലെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിന് കൂടുതൽ തെളിവുകൾ നൽകുന്നതാണ് ഈ പഠനം. ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം, അമ്മയുടെ പോഷകാഹാര ലഭ്യത, പൊതുവായ ആരോഗ്യം എന്നിവയെല്ലാം ജനനത്തിനു മുൻപ് തന്നെ കുട്ടിയുടെ ആന്തരികാവയവങ്ങളുടെയും ശരീരവ്യൂഹങ്ങളുടെയും വികാസത്തെ സ്വാധീനിച്ചേക്കാം. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനങ്ങളും ആരോഗ്യകരമായ ദീർഘായുസ്സിനായുള്ള ചികിത്സകളും നിലവിൽ മുതിർന്ന ആളുകളിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും, പ്രായമാകുന്നതുമായി ബന്ധപ്പെട്ട മാറ്റങ്ങൾ ശരീരത്തിൽ സംഭവിച്ചതിന് ശേഷമാണ് പല ഇടപെടലുകളും നടത്തുന്നതെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.

എന്നിരുന്നാലും, ഒരു വ്യക്തിയുടെ ഭാവി ജനനത്തിനു മുൻപ് തന്നെ പൂർണ്ണമായി നിശ്ചയിക്കപ്പെടുന്നു എന്ന് ഇതിനർത്ഥമില്ലെന്ന് ഗവേഷകർ ഊന്നിപ്പറയുന്നു. സമീകൃതാഹാരം, പതിവ് വ്യായാമം, നല്ല ഉറക്കം, പുകവലി ഒഴിവാക്കൽ എന്നിവയുൾപ്പെടെയുള്ള ആരോഗ്യകരമായ ജീവിതശൈലി പിൽക്കാല ജീവിതത്തിൽ രോഗസാധ്യത കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഇപ്പോഴും പ്രധാനമാണ്.

ഗർഭാവസ്ഥയിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നത് ഒരു വ്യക്തിയുടെ ആയുഷ്കാലം മുഴുവൻ ഗുണം ചെയ്യുമെന്നതിനാൽ, ഈ പഠനം അമ്മമാരുടെ ആരോഗ്യ സംരക്ഷണത്തിനും പ്രസവ പരിചരണത്തിനും കൂടുതൽ പ്രാധാന്യം നൽകാൻ സഹായിക്കുമെന്ന് ഗവേഷകർ പ്രത്യാശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *