മുംബൈയിലെ പ്രശസ്തമായ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്നുള്ള നാടകീയമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരാൾ സംരക്ഷണ മതിൽക്കെട്ടിൽ നിന്ന് കടലിലേക്ക് ചാടുന്നതും, പിന്നീട് കരയിലേക്ക് തിരിച്ചുകയറാൻ ശക്തമായ തിരമാലകളോട് പോരാടുന്നതുമാണ് വീഡിയോയിലുള്ളത്.
സമാജ്വാദി പാർട്ടി ദേശീയ വക്താവ് ജിതേന്ദ്ര വർമ്മ എക്സിൽ പങ്കുവെച്ച ഈ ദൃശ്യങ്ങളിൽ, കടൽ അതീവ മലിനവും പ്രക്ഷുബ്ധവുമായിരുന്നിട്ടും ഇയാൾ പിന്നിലേക്ക് മറിഞ്ഞ് (ബാക്ക്ഫ്ലിപ്പ്) വെള്ളത്തിലേക്ക് ചാടുന്നത് കാണാം. കേവലം ഒരു സാഹസിക പ്രകടനത്തിന് മുതിർന്ന ഇയാൾക്ക് വലിയ വില നൽകേണ്ടി വന്നുവെന്നും, ശക്തമായ തിരമാലകളോട് പൊരുതിയാണ് ഒടുവിൽ ജീവൻ രക്ഷിച്ചതെന്നും ഇതൊരു മുന്നറിയിപ്പാണെന്നും വീഡിയോയ്ക്ക് ഒപ്പം കുറിച്ചിട്ടുണ്ട്.
വൈറലായ ദൃശ്യങ്ങളിൽ, സംരക്ഷണ മതിലിനടുത്തുള്ള ഒരു റാംപിലേക്ക് നീന്തി അടുക്കാൻ ശ്രമിക്കുന്ന ഇയാളെ ശക്തമായ തിരമാലകൾ വീണ്ടും വീണ്ടും പിന്നിലേക്ക് തള്ളുന്നത് കാണാം. റാംപിന് സമീപം കെട്ടിയിരുന്ന ഒരു കയറിൽ പിടിക്കാൻ കഴിഞ്ഞെങ്കിലും, ഉയർന്ന തിരമാലകളിൽ പെട്ട് പലതവണ ഇയാൾ ഒലിച്ചുപോയി. ഒടുവിൽ കഠിനമായി പരിശ്രമിച്ച് സ്വയം വലിഞ്ഞു കയറിയാണ് ഇയാൾ കടലിൽ നിന്ന് രക്ഷപ്പെട്ടത്. ഏകദേശം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ അവസാനം ഇയാൾ സുരക്ഷിതമായി കരയിലേക്ക് നടന്നു വരുന്നുണ്ട്. മഴക്കാലത്ത് കടൽ പ്രക്ഷുബ്ധമായിരിക്കുമ്പോൾ ഇത്തരം അപകടകരമായ സാഹസികതകൾ കാണിക്കുന്നത് അത്യന്തം മണ്ടത്തരമാണെന്ന് പറഞ്ഞുകൊണ്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ വിമർശനവുമായി എത്തിയത്.
എന്നാൽ, വീഡിയോയിലുള്ളത് ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപം കടലിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കാറുള്ള നാസിം ഷെയ്ഖ് എന്ന പ്രാദേശിക ഹീറോയാണെന്ന് ചിലർ സോഷ്യൽ മീഡിയയിൽ വാദിക്കുന്നുണ്ട്. കഴിഞ്ഞ 16 വർഷമായി ഇയാൾ നൂറുകണക്കിന് ജീവനുകൾ രക്ഷിച്ചിട്ടുണ്ടെന്നും, ഇതിന്റെ ഭാഗമായാണ് ഇയാൾ പതിവായി കടലിൽ ഇറങ്ങാറുള്ളതെന്നും ഒരു ഉപയോക്താവ് കുറിച്ചു. രണ്ട് ദിവസം മുമ്പ് നാസിം ഷെയ്ഖിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യമായി അപ്ലോഡ് ചെയ്തത്. ഇതിനോടകം 18 ലക്ഷത്തിലധികം ആളുകൾ ഈ ദൃശ്യങ്ങൾ കണ്ടുകഴിഞ്ഞു.
വീഡിയോയിലുള്ള വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും, ഈ സംഭവത്തിന് പിന്നിലെ യഥാർത്ഥ സാഹചര്യങ്ങൾ ഇനിയും പൂർണ്ണമായി സ്ഥിരീകരിച്ചിട്ടില്ല. പ്രക്ഷുബ്ധമായ കാലാവസ്ഥയിൽ കടലിൽ ഇറങ്ങുന്നതിന്റെ അപകടങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഇത് വീണ്ടും തുടക്കമിട്ടിട്ടുണ്ട്. ശക്തമായ അടിയൊഴുക്കും ഉയർന്ന തിരമാലകളും ഉള്ളതിനാൽ മഴക്കാലത്ത് കടലിൽ ഇറങ്ങരുതെന്നും തീരപ്രദേശങ്ങളിലേക്ക് പോകരുതെന്നും അധികൃതർ ജനങ്ങളോട് ആവർത്തിച്ച് അഭ്യർത്ഥിക്കുന്നുണ്ട്.




