കുടുംബാംഗങ്ങളുടെ എതിർപ്പുണ്ടായാൽ പോലും സ്വന്തം ആരോഗ്യത്തിനായി അല്പ്പം കൂടുതല് പണം ചിലവഴിക്കുന്നതിനെ അനുകൂലിച്ച് ഡൽഹിയിലെ ബിസിനസ്സ് കൺസൾട്ടിംഗ് സ്ഥാപനമായ ‘യുഎബിലിറ്റി’യുടെ (UAbility) സ്ഥാപകനും സംരംഭകനുമായ രോഹൻ ധവാൻ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു.
താൻ ഒരു പേഴ്സണൽ ട്രെയിനർക്കായി പ്രതിമാസം 30,000 രൂപ നൽകുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ തന്റെ 64 വയസ്സുള്ള അമ്മാവന്റെ പ്രതികരണം എന്തായിരുന്നുവെന്ന് രോഹൻ കുറിപ്പിൽ വിവരിക്കുന്നു. പണം വെറുതെ തീയിലിട്ടു നശിപ്പിക്കുന്നത് പോലെയാണ് അമ്മാവൻ തന്നെ നോക്കിയതെന്നും, അതിനുപകരം 2,000 രൂപയുടെ ഏതെങ്കിലും ജിമ്മിൽ ചേരാൻ ഉപദേശിച്ചതായും രോഹൻ എഴുതി.
എന്നാൽ രോഹൻ ഈ താരതമ്യത്തെ വെറുതെ വിട്ടില്ല. ഈ ഉപദേശം നൽകിയ അമ്മാവൻ ടൈപ്പ് 2 പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, തൊണ്ണൂറ് ഡിഗ്രിയിൽ താഴോട്ട് മടക്കാൻ കഴിയാത്ത മുട്ടുകൾ, കഴിഞ്ഞ ഇരുപത് വർഷമായി അലട്ടുന്ന നടുവേദന എന്നിവയുമായാണ് ജീവിക്കുന്നതെന്ന് രോഹൻ ചൂണ്ടിക്കാണിച്ചു. മരുന്നുകൾക്കായി മാത്രം പ്രതിമാസം 20,000 രൂപയും, ആരോഗ്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയാത്ത ഒരു ഫിസിയോതെറാപ്പിസ്റ്റിനായി മറ്റൊരു 8,000 രൂപയും അമ്മാവൻ ചിലവഴിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
കഴിഞ്ഞ പതിനൊന്ന് വർഷമായി വെയ്റ്റ്ലിഫ്റ്റിംഗ് ചെയ്യുന്ന രോഹൻ, തന്റെ ട്രെയിനർ മുൻപ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഒരു ബോഡിബിൽഡർ ആണെന്ന് വ്യക്തമാക്കുന്നു. അദ്ദേഹം തന്റെ വ്യായാമ മുറകൾ നിരീക്ഷിക്കുകയും, ഭക്ഷണക്രമം കൃത്യമായി ക്രമീകരിക്കുകയും, ജിമ്മിൽ വരാത്ത ദിവസങ്ങളിൽ നേരിട്ട് വിളിച്ച് അന്വേഷിക്കുകയും ചെയ്യാറുണ്ട്. ഈ ശ്രദ്ധയാണ് തന്റെ നല്ല ആരോഗ്യത്തിന് കാരണമെന്നും, സാമ്പത്തിക ശേഷിയുള്ളതിനാൽ ഈ തുക ചിലവഴിക്കുന്നത് തികച്ചും ന്യായമാണെന്നും രോഹൻ വാദിക്കുന്നു.
മുൻതലമുറക്കാരുടെ ചിന്താഗതി വരുത്തിവെച്ച ദോഷങ്ങളെക്കുറിച്ചാണ് രോഹൻ പ്രധാനമായും സംസാരിക്കുന്നത്. മാതാപിതാക്കളുടെ തലമുറ കടുത്ത മിതവ്യയത്തെ ഒരു വലിയ ഗുണമായി കണ്ടിരുന്നുവെന്നും ആരോഗ്യത്തിനായി പണം ചിലവഴിക്കുന്നതിന് ഏറ്റവും ഒടുവിലത്തെ മുൻഗണന മാത്രമാണ് നൽകിയിരുന്നതെന്നും അദ്ദേഹം എഴുതി. ഇതിന്റെ ഫലമായി, പലരും പതിറ്റാണ്ടുകളായി സൂക്ഷിച്ചുവെക്കുന്ന സമ്പാദ്യം മുഴുവൻ അറുപത് വയസ്സിന് ശേഷം ആശുപത്രി ബില്ലുകൾ അടയ്ക്കാനായി മാത്രം തീർന്നുപോകുന്നു.
തന്റെ വായനക്കാരോട് ഒരു ശക്തമായ ചോദ്യം ചോദിച്ചുകൊണ്ടാണ് രോഹൻ കുറിപ്പ് അവസാനിപ്പിച്ചത്: “നിങ്ങൾക്ക് മുപ്പതുകളിലായിരിക്കുമ്പോൾ ഒരു പേഴ്സണൽ ട്രെയിനർക്ക് ചെക്ക് എഴുതി നൽകാനാണോ, അതോ അമ്പതുകളിലെത്തുമ്പോൾ ഒരു ആശുപത്രിക്ക് ചെക്ക് എഴുതി നൽകാനാണോ താല്പര്യം?”
ഈ പോസ്റ്റിന് സോഷ്യൽ മീഡിയയിൽ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യൻ മധ്യവർഗ സംസ്കാരത്തിൽ രോഗപ്രതിരോധത്തിനായുള്ള ആരോഗ്യ സംരക്ഷണത്തിന് വേണ്ടത്ര മൂല്യം നൽകുന്നില്ലെന്ന് പല വായനക്കാരും സമ്മതിച്ചപ്പോൾ, സാധാരണക്കാരായ ഉദ്യോഗസ്ഥർക്ക് പ്രതിമാസം 30,000 രൂപ എന്നത് താങ്ങാൻ കഴിയുന്നതാണോ എന്നതിനെച്ചൊല്ലി മറ്റ് ചിലർ തർക്കിക്കുകയും ചെയ്തു.




