Crime

തെരുവുകളിലൂടെ സ്‌ത്രീകളെ ഓടിച്ചിട്ടു പീഡിപ്പിച്ചു, കാഴ്‌ചക്കാര്‍ കൈകെട്ടി നിന്നു, ‘ഫെര്‍ട്ടിലിറ്റി’ ഫെസ്‌റ്റിവലില്‍ പീഡന പരമ്പര

അബുജ: നൈജീരിയയില്‍ ഫെര്‍ട്ടിലിറ്റി ഫെസ്‌റ്റിവലി(ഫലഭൂയിഷ്‌ഠതയുടെ ഉത്സവം)നിടെ സ്‌ത്രീകളെ തെരുവുകളിലൂടെ ഓടിച്ചിട്ടു പീഡിപ്പിച്ചെന്ന്‌ റിപ്പോര്‍ട്ടുകള്‍. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഡെല്‍റ്റ സംസ്‌ഥാനത്ത്‌ ഒറാമുഡു സമൂഹം ആഘോഷിക്കുന്ന ഫെര്‍ട്ടിലിറ്റിയുമായി ബന്ധപ്പെട്ട ആലു-ഡോ ആഘോഷം നടക്കുന്നതിനിടെയായിരുന്നു സംഭവം.
പൊതു ഇടങ്ങളില്‍ പുരുഷന്മാര്‍ സ്‌ത്രീകളെ പിന്തുടരുകയും വസ്‌ത്രങ്ങള്‍ വലിച്ചുകീറി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്‌തെന്ന്‌ ചിലര്‍ ആരോപിച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. കാഴ്‌ചക്കാര്‍ കൈകെട്ടി നിന്നു.
ചിലര്‍ അക്രമം തടയാതെ നിലവിളിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പുരുഷന്മാരുടെ വലിയ സംഘവും ചെറുപ്പക്കാരായ ആണ്‍കുട്ടികളും വരെ ഇരകളെ തേടിയെത്തി. ഇരകളില്‍ പലരും അടുത്തുള്ള സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ്‌. ഇതില്‍ ചിലരെ ചികിത്സയ്‌ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്തയുണ്ട്‌.
മോട്ടോര്‍ സൈക്കിളില്‍ അവിടെ എത്തിയതും തനിക്കുനേരേ ചിലര്‍ പഞ്ഞടുത്തെന്ന്‌ ഇരകളില്‍ ഒരാളായ വിദ്യാര്‍ഥിനി പറഞ്ഞു. ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന ആളുകള്‍ പെട്ടെന്ന്‌ ശ്രദ്ധിച്ചു, ‘അവളെ പിടിക്കൂ, പിടിക്കൂ, അത്‌ ഒരു സ്‌ത്രീയാണ്‌’ എന്ന്‌ വിളിച്ചുപറയാന്‍ തുടങ്ങി. അവര്‍ തേനീച്ചകളെപ്പോലെ എന്റെ നേരേ ചാടിവീണു. ഒരു വലിയ ജനക്കൂട്ടം എന്റെ വസ്‌ത്രങ്ങള്‍ വലിച്ചുകൊണ്ടുപോയി. നഗ്‌നയാക്കി. തുടര്‍ന്ന്‌ ചെയ്യാവുന്നതെല്ലാം ചെയ്‌തു എന്നും അവള്‍ ന്യൂയോര്‍ക്ക്‌ പോസ്‌റ്റിനോട്‌ പ്രതികരിച്ചു. ഒടുവില്‍ ഒരു വഴിയാത്രക്കാരന്‍ ഇടപെട്ടാണ്‌ ജനക്കൂട്ടത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ സഹായിച്ചത്‌. സംഭവസമയത്ത്‌ ഫോണും പിടിച്ചെടുത്തു. ശാരീരിക വേദനയും വൈകാരിക ആഘാതവും അവര്‍ ഇപ്പോഴും അനുഭവിക്കുന്നുണ്ടെന്ന്‌ അവര്‍ തുടര്‍ന്നു.
ഒരു പ്രാദേശിക നേതാവും നാല്‌ യുവാക്കളും ഉള്‍പ്പെടെ നിരവധി പേരെ അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ടെന്ന്‌ ഡെല്‍റ്റ സ്‌റ്റേറ്റ്‌ പോലീസ്‌ സ്‌ഥിരീകരിച്ചു. കുറ്റാരോപിതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചുവരികയാണ്‌.
ഉള്‍പ്പെട്ട എല്ലാ വ്യക്‌തികള്‍ക്കെതിരെയും കുറ്റം ചുമത്തി പ്രോസിക്യൂട്ട്‌ ചെയ്യുമെന്നും ഡെല്‍റ്റ സ്‌റ്റേറ്റ്‌ പോലീസ്‌ വക്‌താവ്‌ ൈബ്രറ്റ്‌ എഡാഫെ പറഞ്ഞു.അറസ്‌റ്റ്‌ ചെയ്‌ത പ്രതികളെ ഉടന്‍ തന്നെ സംസ്‌ഥാന ക്രിമിനല്‍ ഇന്‍വെസ്‌റ്റിഗേഷന്‍ വകുപ്പിനു (സി.ഐ.ഡി) കൈമാറാന്‍ ഡെല്‍റ്റ സംസ്‌ഥാന പോലീസ്‌ കമ്മീഷണര്‍ ഐന അഡെസോള ഉത്തരവിട്ടു.