തിരുവനന്തപുരം ശംഖുമുഖത്ത് സ്വന്തം സഹോദരിയുടെ മകളോട് അപമര്യാദയായി പെരുമാറുകയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട റാംബോ രാജേഷ് (43) അറസ്റ്റിലായി.
ശംഖുമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ താമസിക്കുന്ന ഇയാൾക്കെതിരെ പെൺകുട്ടി നൽകിയ പരാതിയെത്തുടർന്നാണ് വലിയതുറ പൊലീസ് നടപടിയെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ രാജേഷ്, സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തി പെൺകുട്ടിയോട് മോശമായി പെരുമാറുകയായിരുന്നു. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ വീട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് എത്തുമെന്നറിഞ്ഞ് ഒളിവിൽ പോയ പ്രതിയെ വലിയതുറ എസ്.ഐ ഇൻസാമിന്റെ നേതൃത്വത്തിലുള്ള സംഘം രാത്രിയോടെ പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ കേസെടുത്ത പൊലീസ്, കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.




