വിവാഹ വാഗ്ദാനം നൽകി മാട്രിമോണിയൽ സൈറ്റുകൾ വഴി പരിചയപ്പെടുന്ന സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു വന്നിരുന്ന 58-കാരൻ പിടിയിലായി. കാസർകോട് നെടുങ്കനാൽ മലങ്കാവ് സ്വദേശിയായ സന്തോഷ് ജോസിനെയാണ് എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ 59-കാരിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പീഡിപ്പിച്ച പരാതിയിലാണ് ഈ നടപടി.
മാട്രിമോണിയൽ സൈറ്റുകളിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ചൂഷണം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു. ഈ പരാതിക്കാരിയെയും സമാനമായ രീതിയിലാണ് ഇയാൾ വലയിലാക്കിയത്. കൊച്ചിയിലെ വിവിധ ലോഡ്ജുകളിൽ എത്തിച്ചായിരുന്നു ഇയാൾ സ്ത്രീകളെ പീഡിപ്പിച്ചിരുന്നത്.
നോർത്ത് ഇൻസ്പെക്ടർ അനൂപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്‌ഐമാരായ സന്തോഷ് ജോർജ്, പ്രമോദ്, എഎസ്‌ഐമാരായ സജിത, ജയ, സിവിൽ പൊലീസ് ഓഫീസർമാരായ റിനു, അജിലേഷ്, പ്രദീപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.




