ഉറക്കം വരാതെ ബുദ്ധിമുട്ടിയ ഒരു സ്ത്രീക്ക് ഓൺലൈൻ ലോട്ടറിയിലൂടെ അടിച്ചത് 1,500,000 ഡോളർ (ഏകദേശം 1.4 കോടി രൂപ) ആണ്. നോർത്ത് കരോലിനയിൽ മൂർസ്‌വില്ലെ സ്വദേശിയായ സു റൗളി ജൂലൈ 8-ന് രാത്രി ഉറക്കം വരാതെ സമയം കളയാനായി ഫോൺ എടുത്ത് ഡിജിറ്റൽ ഇൻസ്റ്റന്റ് ലോട്ടറി ഗെയിം കളിക്കുകയായിരുന്നു. ‘ടംബ്ലിംഗ് ട്രഷേഴ്സ്’ എന്ന പുതിയ ഗെയിമിൽ 30 ഡോളർ മുടക്കി കളിച്ചപ്പോഴാണ് അവർക്ക് ഈ വൻ തുക സമ്മാനമായി ലഭിച്ചത്. ലോട്ടറി അധികൃതർ പറയുന്നതനുസരിച്ച്, ഈ തുക സമ്മാനമായി ലഭിക്കാനുള്ള സാധ്യത ഇരുപത് ലക്ഷത്തിൽ ഒന്നു മാത്രമാണ്.
ഫോൺ സ്ക്രീനിൽ കണ്ടത് വിശ്വസിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് റൗളി പറഞ്ഞു. സാധാരണയായി സംഭവിക്കാത്ത ഒന്നായതുകൊണ്ട് അപ്പോൾ താൻ അത്ഭുതപ്പെട്ടുപോയെന്നും അവർ കൂട്ടിച്ചേർത്തു. തിങ്കളാഴ്ച റാലെയിലെ ലോട്ടറി ആസ്ഥാനത്തെത്തി അവർ സമ്മാനത്തുക കൈപ്പറ്റി. നികുതികളെല്ലാം കിഴിച്ചതിന് ശേഷം 108,023 ഡോളറാണ് അവർക്ക് ലഭിച്ചത്. തങ്ങൾ വളരെ ആവേശത്തിലാണെന്നും, ഈ തുക ഉപയോഗിച്ച് വീട് പുതുക്കിപ്പണിയാനാണ് തീരുമാനമെന്നും റൗളി പറഞ്ഞു. ഉറക്കമില്ലായ്മയെ വലിയൊരു സാമ്പത്തിക ഭാഗ്യമാക്കി മാറ്റാൻ അവർക്ക് ഇതിലൂടെ സാധിച്ചു.
കഴിഞ്ഞ മാസം മറ്റൊരു സംഭവത്തിൽ, ബാങ്കിന്റെ ലക്കി ഡ്രോയിലൂടെ ഒരു ബുദ്ധ സന്യാസിയും ഒറ്റരാത്രികൊണ്ട് കോടീശ്വരനായിരുന്നു. മുൻ ഫാക്ടറി തൊഴിലാളിയായിരുന്ന 73 കാരനായ ചാൻ ചായ് സിയാംഗിന് ബാങ്ക് സിമ്പാനൻ നാഷണലിൽ നിന്ന് 10 ലക്ഷം മലേഷ്യൻ റിംഗിറ്റ് (ഏകദേശം 2.28 കോടി രൂപ) ആണ് സമ്മാനമായി ലഭിച്ചത്. എന്നാൽ ഇത് ദൈവാനുഗ്രഹം കൊണ്ടല്ല, മറിച്ച് മുൻ ജന്മങ്ങളിലെ കർമ്മഫലം കൊണ്ടാണെന്നാണ് സന്യാസി പറയുന്നത്. സാമ്പത്തിക നേട്ടത്തിനായി താൻ ഒരിക്കലും പ്രത്യേക പ്രാർത്ഥനകളോ വഴിപാടുകളോ കഴിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




