സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന യുവാക്കളെ “പാറ്റകൾ” എന്നും “പരാദങ്ങൾ” എന്നും വിളിച്ച് ആക്ഷേപിച്ചതിൽ പ്രതിഷേധിച്ചാണ് ഇന്റർനെറ്റിൽ ‘കോക്രോച്ച് ജനതാ പാർട്ടി’ (CJP) എന്ന പേരിൽ ഒരു പരിഹാസ രാഷ്ട്രീയ പ്രസ്ഥാനം രൂപമെടുത്തത്. അപമാനകരമായ ആ വാക്കിനെ ഒരു പോരാട്ട വീര്യമാക്കി മാറ്റി, യുവാക്കളുടെ രാഷ്ട്രീയ സ്വത്വമായി മാറ്റിയെടുത്തത് അഭിജീത് ദിപ്കെ എന്ന യുവാവാണ്.
വെറും ഒരു ആഴ്ച മുൻപ് വരെ അമേരിക്കയിലെ ബോസ്റ്റണിൽ ജോലി അന്വേഷിച്ചു നടന്ന ഒരു സാധാരണക്കാരനായിരുന്നു അഭിജീത്.
പൂനെയിൽ നിന്ന് ജേണലിസത്തിൽ ബിരുദം നേടിയ അഭിജീത്, നിലവിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ പബ്ലിക് റിലേഷൻസിൽ ഉപരിപഠനം നടത്തുകയാണ്. പൊളിറ്റിക്കല്‍ കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജിസ്റ്റായ ഇദ്ദേഹം മുൻപ് 2020 മുതൽ 2023 വരെ ആം ആദ്മി പാർട്ടിയുടെ (AAP) സോഷ്യൽ മീഡിയ ടീമിൽ സന്നദ്ധപ്രവർത്തകനായിരുന്നു. അക്കാലത്ത് മീമുകളിലൂടെയും ഡിജിറ്റൽ കാമ്പെയ്നുകളിലൂടെയും യുവാക്കളെ ആകർഷിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു. അതിനുശേഷമാണ് 2026-ൽ ഈ പുതിയ ഡിജിറ്റൽ രാഷ്ട്രീയ പ്രസ്ഥാനത്തിന് തുടക്കമിട്ടത്.
തൊഴിലില്ലായ്മ, പരീക്ഷാ തട്ടിപ്പുകൾ, സൈബർ ആക്രമണങ്ങൾ എന്നിവ കാരണം സിസ്റ്റത്തിനോട് മടുത്ത ഇന്ത്യൻ യുവാക്കളുടെ ശബ്ദമായാണ് കോക്രോച്ച് ജനതാ പാർട്ടി സ്വയം അടയാളപ്പെടുത്തുന്നത്. “മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ, അലസ” പാർട്ടി എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ പാർട്ടിയിൽ ചേരാനുള്ള യോഗ്യതകൾ വളരെ രസകരമാണ്: നിർബന്ധിതമായിട്ടോ സ്വന്തം ഇഷ്ടപ്രകാരമോ തൊഴിലില്ലാത്തവരായിരിക്കുക, ദിവസവും കുറഞ്ഞത് 11 മണിക്കൂറെങ്കിലും ഓൺലൈനിൽ ചെലവഴിക്കുന്നവരായിരിക്കുക, സിസ്റ്റം കണ്ട് മനംമടുത്തവരായിരിക്കുക എന്നിവയാണവ.
തമാശ രൂപേണയാണ് തുടങ്ങിയതെങ്കിലും ഇവരുടെ മാനിഫെസ്റ്റോയിൽ വളരെ ഗൗരവമേറിയ ചില രാഷ്ട്രീയ ആവശ്യങ്ങളുണ്ട്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി വിരമിച്ച ചീഫ് ജസ്റ്റിസുമാർക്ക് രാജ്യസഭാ പദവികൾ നൽകുന്നത് പൂർണ്ണമായും നിരോധിക്കുക, കാബിനറ്റ് പദവികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തുക, പാർട്ടി മാറുന്ന രാഷ്ട്രീയക്കാർക്ക് 20 വർഷത്തെ തിരഞ്ഞെടുപ്പ് വിലക്ക് ഏർപ്പെടുത്തുക, വിവരാവകാശ നിയമപ്രകാരം പൂർണ്ണ സുതാര്യത ഉറപ്പാക്കുക, അജ്ഞാത രാഷ്ട്രീയ സംഭാവനകൾ ഇല്ലാതാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
പാറ്റയുടെ ചിത്രമുള്ള ഒരു സ്മാർട്ട്‌ഫോണാണ് പാർട്ടിയുടെ ഔദ്യോഗിക ചിഹ്നം. ഈ പ്രസ്ഥാനം ഇതുവരെ ഒരു ഔദ്യോഗിക രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും, രാഷ്ട്രീയത്തിൽ താല്പര്യമില്ലാതിരുന്ന ഇന്ത്യൻ യുവാക്കളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഇതിന് സാധിക്കുമെന്നാണ് വിലയിരുത്തലുകൾ.




