Crime

വിവാഹവിരുന്നില്‍ ‘പനീര്‍’ വിളമ്പി യില്ല ; കലികയറിയ യുവാവ് മണ്ഡപത്തിലേക്ക് ബസ് ഓടിച്ചുകയറ്റി

ചന്ദൗലി: വിവാഹവിരുന്നില്‍ ‘പനീര്‍’ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോപാകുലനായ ഒരാള്‍ വിവാഹമണ്ഡപത്തിലേക്ക് മിനിബസ് ഇടിച്ചുകയറ്റി ആറു പേര്‍ക്ക് പരിക്കേല്‍ പ്പിച്ചു. മൂന്നുലക്ഷം രൂപയുടെ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ മുഗള്‍സരായ് കോട്വാലി പ്രദേശത്തെ ഹമീദ്പൂര്‍ ഗ്രാമത്തില്‍ രാജ്‌നാഥ് യാദവ് എന്നയാളുടെ മകളുടെ വിവാഹത്തിലാണ് സംഭവം.

ശനിയാഴ്ച വൈകുന്നേരം വിവാഹ ഘോഷയാത്ര വേദിയിലെത്തി. ധര്‍മേന്ദ്ര യാദവ് എന്നയാള്‍ എത്തുന്നത് വരെ എല്ലാം നന്നായി പോകുകയായിരുന്നു. ഹാളില്‍ കയറി ഇയാള്‍ ഭക്ഷണശാലയിലേക്ക് പോയി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മറ്റ് വിഭവങ്ങള്‍ക്കൊപ്പം പനീര്‍ കാണാതായപ്പോള്‍ ഇയാള്‍ക്ക് കലി കയറി. പനീര്‍ ചോദിച്ചു. അത് ലഭിക്കാത്തപ്പോള്‍, അദ്ദേഹം ദേഷ്യപ്പെടുകയും വിവാഹ ചടങ്ങിന്റെ മധ്യത്തില്‍ ഒരു ബസ് ഹാളിലേക്ക് ഓടിച്ചുകയറ്റുകയും ചെയ്തു. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും 3 ലക്ഷം രൂപയിലധികം വിലവരുന്ന സാധനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി രാജ്‌നാഥ് യാദവ് പറഞ്ഞു.

വിവാഹത്തില്‍ പങ്കെടുത്ത അതിഥികളിലേക്ക് ഒരു ടെമ്പോ ട്രാവലറാണ് ഇയാള്‍ ഇടിച്ചുകയറ്റിയത്. സംഘര്‍ഷം ഉടലെടുത്തതോടെ അയാള്‍ ബസില്‍ കയറി ഹാളില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. വരന്റെ അച്ഛനും വധുവിന്റെ അമ്മാവനും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അവര്‍ വാരണാസിയില്‍ ഒരു ട്രോമ സെന്ററില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ധര്‍മ്മേന്ദ്രയ്ക്ക് എതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നതുവരെ വിവാഹം നടക്കില്ലെന്ന് വരന്റെ കുടുംബം പറഞ്ഞു പ്രതിക്കെതിരെ വധുവിന്റെ ഭാഗം കേസ് ഫയല്‍ ചെയ്തതിനുശേഷമാണ് വിവാഹം നടന്നത്.