കിച്ചു സുധി തന്റെ മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ വീഡിയോയ്ക്ക് പിന്നാലെ രേണു സുധിക്കെതിരെ വലിയ തോതിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. സോഷ്യൽ മീഡിയ തുറക്കാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും തനിക്കും കുടുംബത്തിനുമെതിരെ വലിയ രീതിയിലുള്ള അധിക്ഷേപങ്ങളാണ് നടക്കുന്നതെന്നും രേണു വെളിപ്പെടുത്തി.
സഹിക്കാവുന്നതിലപ്പുറം കേട്ടു കഴിഞ്ഞെന്നും താനിപ്പോൾ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്ന ഘട്ടത്തിലാണെന്നും നിറഞ്ഞ കണ്ണുകളോടെ രേണു സുധി പറഞ്ഞു. അങ്ങേയറ്റം വിഷമകരമായ സാഹചര്യത്തിലൂടെയാണ് താൻ കടന്നുപോകുന്നതെന്നും അവർ വ്യക്തമാക്കി.
രേണു സുധിയുടെ വാക്കുകൾ
“ഫെയ്സ്ബുക്കും ഇന്‍സ്റ്റയും ഒന്നും തുറക്കാന്‍ പറ്റുന്നില്ല. കണ്ടന്‍റ് ഉണ്ടാക്കുന്നവര്‍ക്ക് രേണു സുധി എന്ന കണ്ടന്‍റ് മാത്രമേ ഉള്ളോ? ചിലതൊക്കെ എന്നെ ബാധിക്കും. എനിക്ക് എന്തെങ്കിലും വിഡിയോ കാണാന്‍ ഫേസ്ബുക്ക് തുറക്കുമ്പോഴേക്ക് ഇതിങ്ങനെ വന്നുകൊണ്ടിരിക്കും. കമന്‍റ് ബോക്സ് തുറന്നുകഴിഞ്ഞാല്‍ ഞാന്‍ എന്തോ അപരാധം ചെയ്തു എന്ന മട്ടിലാണ് കമന്‍റുകള്‍ മുഴുവന്‍. എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് ഒരു കണ്ടന്‍റ് ആണ് രേണു സുധി. കാശ് കിട്ടുന്നുണ്ടായിരിക്കും ഇവര്‍ക്ക് മാസം. ഈ വിഡിയോ ഞാന്‍ ഇട്ടുകഴിഞ്ഞാലും ആഘോഷിക്കാന്‍ ആളുകള്‍ കാണും ഇഷ്ടം പോലെ. അവള്‍ കള്ളക്കരച്ചിലുമായിട്ട് ഇറങ്ങി, അവള്‍ മുതലക്കരച്ചിലുമായിട്ട് ഇറങ്ങി! ഞാനും ഒരു മനുഷ്യനാണ്. എനിക്ക് വേണമെങ്കില്‍ ഇപ്പോള്‍ ആത്മഹത്യ ചെയ്യാം. കാരണം കേള്‍ക്കാവുന്നതിന്‍റെ അപ്പുറം ഞാന്‍ കേട്ടു. ചില കാര്യങ്ങള്‍ എന്നെ പിന്നിലേക്ക് വലിക്കുകയാണ്. ചില കാര്യങ്ങള്‍ എന്നെ പിടിച്ചുവയ്ക്കുകയാണ് ആത്മഹത്യ ചെയ്യാതിരിക്കാന്‍ വേണ്ടി. പക്ഷേ ഈ സ്ട്രെസ് താങ്ങാനാവാതെ ചിലപ്പോള്‍ ഞാന്‍ അങ്ങനെ തന്നെ ചെയ്യുമായിരിക്കും. നിങ്ങള്‍ എന്ത് അറിഞ്ഞിട്ടാണ് എന്നെ തെറി വിളിക്കുന്നതെന്ന് അറിയില്ല.’’ ജീവിതത്തിൽ താൻ കടന്നുപോയ കയ്പേറിയതും സങ്കടപ്പെടുത്തുന്നതുമായ അനുഭവങ്ങൾ വെളിപ്പെടുത്തി കൊല്ലം സുധിയുടെ മകൻ കിച്ചു സുധി വിഡിയോ പങ്കുവച്ചിരുന്നു. ബാല്യകാലം മുതൽ നേരിട്ട അവഗണനകളെയും ഒറ്റപ്പെടലിനെയും കുറിച്ച് വികാരാധീനനായായാണ് കിച്ചു സംസാരിച്ചത്. അച്ഛന്‍ മരിച്ച ദിവസം നടന്ന കാര്യങ്ങളെക്കുറിച്ചും, അതിന് ശേഷം നടന്ന സംഭവങ്ങളെക്കുറിച്ചുമെല്ലാം കിച്ചു തുറന്നു പറയുന്നുണ്ട്. രേണു സുധി തന്നോട് സംസാരിക്കാറില്ലെന്നും അവരുടെ വീട്ടിൽ താൻ ഒറ്റയായിരുന്നുവെന്നും കിച്ചു പറയുന്നു. അച്ഛന്റെ മരണശേഷം നേരിടേണ്ടി വന്ന അനുഭവങ്ങൾ അക്കമിട്ട് നിരത്തിയാണ് കിച്ചുവിന്റെ വിഡിയോ. ഇതിനെ തുടർന്നാണ് രേണുവിന് എതിരെ സൈബറാക്രമണം രൂക്ഷമായത്.




