മദ്യം നല്‍കി പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിനതടവും 11,75,000 രൂപ പിഴയും ശിക്ഷ.. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി. 2019 മുതല്‍ 2021 വരെയായിരുന്നു പീഡനം. തിരുവനന്തപുരം സ്വദേശിനിയായ സ്ത്രീയും പാലക്കാട് സ്വദേശിയായ രണ്ടാം ഭർത്താവുമാണ് ശിക്ഷിക്കപ്പെട്ടത്.
വിവരം പുറത്തുപറഞ്ഞാൽ സംഭവം എല്ലാവരും അറിയുമെന്ന് ഭീഷണിപ്പെടുത്തി കുട്ടിയുടെ തലയിൽ ക്യാമറ വെച്ചായിരുന്നു പ്രതിയുടെ ക്രൂരപീഡനം. 2019 മുതൽ ഭർത്താവിനെ ഉപേക്ഷിച്ച് മകളുമായി രണ്ടാം ഭര്‍ത്താവിനൊപ്പം താമസിച്ചുവരികയായിരുന്നു അമ്മ. ആനമങ്ങാട് വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് രണ്ടുവർഷത്തോളം പെൺകുട്ടി തുടർച്ചയായ പീഡനത്തിന് ഇരയായത്.
അമ്മയുടെ അറിവോടെയായിരുന്നു ഈ ക്രൂരത. കുട്ടിയുടെ മുത്തച്ഛൻ ഇടപെട്ടതോടെയാണ് സംഭവം പുറംലോകം അറിയുന്നതും നിയമനടപടികളിലേക്ക് നീങ്ങിയതും. ഒടുവിൽ, അമ്മയുടെയും രണ്ടാനച്ഛന്റെയും പങ്കാളിത്തം തെളിഞ്ഞതോടെയാണ് കോടതിയുടെ നിർണായക വിധി.
പോക്സോ, ബലാത്സംഗം, സംരക്ഷണ ബാധ്യതയുള്ളവര്‍ തന്നെ പീഡിപ്പിക്കൽ, തുടര്‍ച്ചയായ ലൈംഗിക പീഡനം , നഗ്ന വിഡിയോകൾ കാണിച്ചും മദ്യം നൽകിയും പീഡിപ്പിക്കൽ, പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന ഭീഷണി. തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞ സാഹചര്യത്തിലാണ് അമ്മയ്ക്കും രണ്ടാനച്ഛനും 180 വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചത്. അഡ്വ. സോമസുന്ദരൻ ആയിരുന്നു സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.




