കോടതി വളപ്പില്‍ അഭിഭാഷകന്റെ കയ്യിൽ നിന്ന് 2 ലക്ഷം രൂപയടങ്ങിയ ബാഗ് തട്ടിയെടുത്ത് വേപ്പുമരത്തിൽ കയറിയ കുരങ്ങൻ ആ നോട്ടുകൾ വായുവിൽ പറത്തി വിട്ടു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന സംഭവത്തിന്റെ സോഷ്യൽ മീഡിയയിൽ ഈ അപൂർവ സംഭവത്തിന്റെ വീഡിയോ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലാ കോടതിക്ക് പുറത്താണ് നൂറിലധികം 500 രൂപ നോട്ടുകൾ വേപ്പുമരത്തിൽ നിന്ന് താഴേക്ക് വീഴുന്ന വിചിത്രമായ കാഴ്ചയ്ക്ക് ആളുകൾ സാക്ഷ്യം വഹിച്ചത്. വസ്തു രജിസ്ട്രേഷനും സ്റ്റാമ്പ് പേപ്പർ വാങ്ങുന്നതിനുമായി ബാഗിൽ 2 ലക്ഷം രൂപയുമായി എത്തിയതായിരുന്നു ഒരു അഭിഭാഷകൻ. അദ്ദേഹം കോടതിക്ക് പുറത്തുള്ള മറ്റൊരു അഭിഭാഷകന്റെ ചേംബറിന് മുന്നിൽ നിൽക്കുമ്പോൾ ഒരു കുരങ്ങൻ പെട്ടെന്ന് വന്ന് പണമിരുന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നു.
ബാഗുമായി ഓടിയ കുരങ്ങൻ അടുത്തുള്ള വലിയൊരു വേപ്പുമരത്തിന്റെ മുകളിലേക്ക് കയറി. മരച്ചില്ലയിലിരുന്ന് ബാഗ് കീറിയ കുരങ്ങൻ അതിലുണ്ടായിരുന്ന നോട്ടുകൾ താഴേക്ക് വലിച്ചെറിയാൻ തുടങ്ങി. മരത്തിൽ നിന്ന് പണം മഴപോലെ പെയ്യുന്നതും താഴെ നിന്നിരുന്ന ആളുകൾ അത് പെറുക്കിയെടുക്കുന്നതും വീഡിയോയിൽ കാണാം. വഴിപോക്കരിൽ ചിലർ പണം പോക്കറ്റിലാക്കാൻ തുടങ്ങിയതോടെ തന്റെ പണം തിരികെ നൽകണമെന്ന് അഭിഭാഷകൻ ആളുകളോട് അപേക്ഷിക്കുന്നുണ്ടായിരുന്നു.
ഏതാണ്ട് 30 മിനിറ്റോളം ഈ ബഹളം നീണ്ടുനിന്നു. ഒടുവിൽ ആളുകളുടെ സഹായത്തോടെ 1.95 ലക്ഷം രൂപയോളം തിരികെ ശേഖരിക്കാൻ അഭിഭാഷകനും അദ്ദേഹത്തിന്റെ കക്ഷിക്കും കഴിഞ്ഞു. എങ്കിലും 5,000 രൂപയോളം ഇനിയും കണ്ടെത്താനായിട്ടില്ല.
ഇതേതുടർന്ന്, ബാലിയിലെ ഉലുവാട്ടു ക്ഷേത്രത്തിൽ വെച്ച് ഒരു കുരങ്ങൻ തന്റെ വിലകൂടിയ സൺഗ്ലാസ് തട്ടിയെടുത്ത മറ്റൊരു സംഭവം ചാർട്ടേഡ് അക്കൗണ്ടന്റായ പ്രീതി ജെയിൻ എന്ന ഇന്ത്യൻ യുവതി പങ്കുവെച്ചു. ബാലിയിലെ, പ്രത്യേകിച്ച് ഉലുവാട്ടു ക്ഷേത്രത്തിലെ കുരങ്ങന്മാർ കടുത്ത ശല്യമാണെന്ന് അവർ പറഞ്ഞു. ആളുകളുടെ ഫോണുകളും സൺഗ്ലാസുകളും തട്ടിയെടുക്കാൻ അവർ എപ്പോഴും കാത്തിരിക്കുകയാണെന്നും, യാത്രയ്ക്ക് തൊട്ടുമുമ്പ് താൻ വാങ്ങിയ പുതിയ കണ്ണട നിമിഷങ്ങൾക്കകമാണ് കുരങ്ങൻ തട്ടിയെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.




