Lifestyle Spotlight

മാന്താന്‍ വന്നാല്‍ നടുവിനു കുത്തും, ഗണേഷ്‌കുമാര്‍ പണം മാത്രം മോഹിച്ചു നടക്കുന്ന രാഷ്‌ട്രീയ കോമരം: വെള്ളാപ്പള്ളി

കൊട്ടാരക്കര: പണം മാത്രം മോഹിച്ചു നടക്കുന്ന രാഷ്‌ട്രീയ കോമരമാണ്‌ മന്ത്രി കെ.ബി.ഗണേഷ്‌കുമാറെന്ന്‌ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊട്ടാരക്കരയില്‍ നടന്ന എസ്‌.എന്‍.ഡി.പി. യോഗം കൊട്ടാരക്കര, കടയ്‌ക്കല്‍ യൂണിയനുകളിലെ ശാഖാ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗണേഷനെന്ന്‌ വിളിച്ചാല്‍ പുണ്യം കിട്ടുമെന്നാണ്‌ വിശ്വാസം. അഭിനവ ഗണേഷനെ വിളിച്ചാല്‍ ദൈവം ശിക്ഷിക്കുമെന്ന്‌ ഉറപ്പാണ്‌. ഇയാള്‍ എം.എല്‍.എയും മന്ത്രിയുമൊക്കെ ആയതെങ്ങിനെയെന്ന്‌ എല്ലാവര്‍ക്കുമറിയാം. കണ്ടവന്റെ സ്വത്തുക്കളിലാണ്‌ അയാളുടെ കണ്ണ്‌. സമ്പത്തിനു വേണ്ടി പെങ്ങളെയായാലും അളിയനെയായാലും തള്ളിപ്പറയും. അയാള്‍ ഉറഞ്ഞ്‌ തുള്ളുമ്പോള്‍ നമ്മള്‍ മിണ്ടാപ്രാണികളായി ഇരിക്കണോ? നമ്മുടെ വായ്‌ മൂടിക്കെട്ടാന്‍ ശ്രമിച്ചാല്‍ നടക്കില്ല. അച്‌ഛനും മകനും മാത്രമുണ്ടായിരുന്ന ഒറ്റ പാര്‍ട്ടിയുടെ നേതാവാണയാള്‍.

പഴ്‌സണല്‍ സ്‌റ്റാഫിലെ ആളുകളെ പരിശോധിക്കണം. മതേതരത്വം കാണിക്കാന്‍ ഒരെണ്ണം ചിലപ്പോള്‍ കണ്ടേക്കും. ബാക്കിയെല്ലാം സ്വന്തം സമുദായക്കാരാണ്‌. ആര്‍.ശങ്കറെ വേട്ടയാടിയത്‌ ഗണേഷന്റെ അച്‌ഛനെപ്പോലെയുള്ള ജാതിക്കോമരങ്ങളാണ്‌. ഈഴവ വിഭാഗം വെറും തറകളാണെന്നാണ്‌ ചില തമ്പ്രാന്‍മാരുടെ വിചാരം. ചെണ്ടകൊട്ടുകാരനെ ഉടുക്ക്‌ കൊട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട. വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സമുദായം വളര്‍ന്നു.

തോണ്ടാനും മാന്താനും നടന്നാല്‍ നടുവിനു കുത്താനും സമുദായത്തിന്‌ ശേഷിയുണ്ടിപ്പോള്‍. അധികാരവും അവകാശങ്ങളും ഈഴവനും അര്‍ഹതപ്പെട്ടതാണ്‌. അത്‌ ചോദിച്ചുവാങ്ങുക തന്നെ ചെയ്യുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യോഗം വൈസ്‌ പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി സംഘടനാ സന്ദേശവും ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്‌ സംഘടനാ സന്ദേശവും അവതരിപ്പിച്ചു.