അനാഥരായ കുട്ടികളെ ദത്തെടുത്ത് അവർക്കൊരു പുതിയ ജീവിതം നൽകുന്നത് മനുഷ്യത്വത്തിന്റെ ഏറ്റവും വലിയ മാതൃകകളിലൊന്നാണ്. അമേരിക്കയിലെ ന്യൂപോർട്ടിൽ സ്കൂൾ അധ്യാപികയായിരുന്ന 35 വയസുകാരി ആംബർ സ്വെയിൻ ഇത്തരത്തിൽ ദത്തെടുക്കലിനെ ഏറെ പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാൽ ഈ അധ്യാപിക ഇന്ന് വലിയൊരു കേസിലാണ് അകപ്പെട്ടിരിക്കുന്നത്. താൻ ദത്തെടുത്തു വളർത്തിയ ആൺകുട്ടികളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന അതീവ ഗുരുതരമായ ആരോപണമാണ് ഇവർക്കെതിരെയുള്ളത്.
പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മേയ് 18-നാണ് വാഷിങ്ടൺ ഡിപ്പാർട്ട്മെന്റ് ഓഫ് ചിൽഡ്രൻ അന്വേഷണം ആരംഭിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റക്കാരി ആംബർ സ്വെയിനാണെന്ന് കണ്ടെത്തുകയായിരുന്നു.
ചോദ്യം ചെയ്യലിൽ, തങ്ങൾ അമ്മയുമായി പലതവണ ലൈംഗികമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കുട്ടികൾ പൊലീസിനോട് സമ്മതിച്ചു. അറസ്റ്റിലാകുന്നതിന് രണ്ടു ദിവസം മുൻപാണ് ഇതിൽ അവസാനത്തേത് നടന്നതെന്നും, തങ്ങൾ ഒരുമിച്ച് ഒരേ കിടക്കയിലാണ് കിടക്കാറുള്ളതെന്നും കുട്ടികൾ മൊഴി നൽകി. കുട്ടികൾക്ക് 18 വയസ് തികയുന്നതിന് മുൻപാണ് ഇത് തുടങ്ങിയതെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
ആദ്യം ഈ കുറ്റങ്ങളെല്ലാം നിഷേധിച്ച ആംബർ, പിന്നീട് പൊലീസിന്റെ ശക്തമായ ചോദ്യം ചെയ്യലിന് മുന്നിൽ തകർന്നു. കുട്ടികളിൽ ഒരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും എന്നാൽ അപ്പോൾ ആൺകുട്ടിക്ക് 18 വയസ് കഴിഞ്ഞിരുന്നു എന്നുമാണ് ഇവരുടെ വാദം. നിലവിൽ 20,000 ഡോളർ ബോണ്ടിൽ കർശന ഉപാധികളോടെ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. കേസ് തീരുന്നതുവരെ സ്കൂളിൽ ജോലിക്ക് പോകരുതെന്നും, കോടതിയുടെ അടുത്ത നിർദേശം ഉണ്ടാകുന്നത് വരെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളിൽ നിന്ന് പൂർണ്ണമായും അകലം പാലിക്കണമെന്നും ഇവർക്ക് കർശന നിർദേശമുണ്ട്.




