യു.പി.യില്‍ ഗാസിയാബാദിൽ ഒൻപതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തു. ഇവരിൽ 3 പേർ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടി ബലാത്സംഗം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നു. അമ്മ പുറത്തുപോയപ്പോഴാണ് പീഡനം നടന്നത്.
ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ഇതിലൊരു ആൺകുട്ടി അവളെ നേരിൽ കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ ആൺകുട്ടി അവളുടെ വീട്ടിലെത്തി. പെൺകുട്ടി വാതിൽ തുറന്നപ്പോൾ, ഇയാള്‍ മറ്റ് മൂന്ന് ആൺകുട്ടികൾക്കൊപ്പം ബലമായി മുറിയിൽ അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ വീട്ടിലേക്കു മടങ്ങിയെത്തിയ അമ്മ വീടിന്റെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട് അകത്തു കയറിയപ്പോൾ നാല് ആൺകുട്ടികൾ ചേർന്ന് മകളെ ബലാത്സംഗം ചെയ്യുന്നതാണ് കണ്ടത്. മകളെ മുറിയിൽനിന്ന് പുറത്തിറക്കിയ അമ്മ ആൺകുട്ടികളെ മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിച്ചു. എന്നാൽ പൊലീസ് എത്തും മുൻപേ സമീപവാസികളായ ഹൗസിങ് സൊസൈറ്റി ഭാരവാഹികൾ വീട്ടിലെത്തി ആൺകുട്ടികളെ വിട്ടയച്ചതായി പൊലീസ് പറയുന്നു.
പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തു. പ്ലസ് വൺ, 10, 9 ക്ലാസുകളിൽ പഠിക്കുന്നവരാണ് പ്രതികൾ. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയെങ്കിലും മൊഴി രേഖപ്പെടുത്തിയിട്ടില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് പറയുമ്പോഴും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.




