തന്റെ പങ്കാളിയുമായുള്ള വഴക്കിന് ശേഷം കടുത്ത ചിന്താക്കുഴപ്പത്തിലായ ഒരു കുരങ്ങന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. കുരങ്ങന്റെ ഈ ഭാവം മനുഷ്യരുടെ വൈകാരിക പെരുമാറ്റവുമായി വളരെയധികം സാമ്യമുണ്ടെന്ന് ആയിരക്കണക്കിന് ആളുകൾ അഭിപ്രായപ്പെടുന്നു.
ജപ്പാനിലെ നഗോയയിലുള്ള ഹിഗാഷിയാമ മൃഗശാലയിലെ 13 വയസ്സുള്ള ‘കിയോമാസ’ എന്ന വെസ്റ്റേൺ ലോലാൻഡ് ഇനത്തിൽപ്പെട്ട ആൺ ഗൊറില്ലയാണ് ഈ വൈറൽ വീഡിയോയിലെ താരം. ലോകപ്രശസ്തനായ ‘ഷബാനി’ എന്ന ഗൊറില്ലയുടെ മകനാണ് കിയോമാസ. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയിൽ കിയോമാസ വളരെ ഗൗരവത്തോടെ ഒറ്റയ്ക്ക് ചിന്തിച്ചിരിക്കുന്നതാണ് കാണാൻ കഴിയുന്നത്. വലതുകൈ നെഞ്ചിന് കുറുകെ വെച്ച്, ഇടതുകൈ വായോട് ചേർത്തുപിടിച്ച് ദൂരേക്ക് നോക്കിയിരിക്കുന്ന കുരങ്ങന്റെ ഭാവം അവൻ എന്തോ വലിയ ചിന്തയിലാണെന്ന തോന്നലുണ്ടാക്കുന്നു.
പങ്കാളിയുമായുണ്ടായ ഒരു ചെറിയ പിണക്കത്തിന് ശേഷമാണ് ഗൊറില്ല ഇത്തരത്തിൽ ഇരുന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ വിവരം കൂടി പുറത്തുവന്നതോടെ ആളുകൾക്ക് വലിയ താല്പര്യമായി. എക്സ് പ്ലാറ്റ്‌ഫോമിൽ ഈ വീഡിയോ പ്രചരിച്ചതോടെ മനുഷ്യബന്ധങ്ങളുമായി ഇതിനെ താരതമ്യം ചെയ്ത് നിരവധി പേർ തമാശരൂപേണ കമന്റുകളുമായി രംഗത്തെത്തി.
ഭാര്യയോട് തമാശ പറഞ്ഞ് ഒടുവിൽ പണി കിട്ടുമ്പോൾ താനും ഇതുപോലെയാണ് ഇരിക്കാറുള്ളതെന്നാണ് ഒരാൾ കമന്റ് ചെയ്തത്. തന്റെ ഭർത്താവ് വഴക്കിൽ തോറ്റ് മറ്റൊരു മുറിയിലേക്ക് മാറിയിരിക്കുമ്പോൾ ഇതേ ഭാവമാണ് ഉണ്ടാകാറുള്ളതെന്നും, ഇത് ലോകമെമ്പാടുമുള്ള പുരുഷന്മാരുടെ പൊതുവായ അവസ്ഥയാണെന്നും ഒരു സ്ത്രീ കുറിച്ചു. മൃഗശാലയിൽ കിടക്കേണ്ടവനല്ല ഈ കുരങ്ങനെന്നും അവന്റെ തലയിൽ പല മനുഷ്യരേക്കാൾ കൂടുതൽ ചിന്തകൾ നടക്കുന്നുണ്ടെന്നും മറ്റ് ചിലർ തമാശയായി പറഞ്ഞു.
മനുഷ്യരുമായി അത്രയധികം സാമ്യമുള്ളതുകൊണ്ടാണ് ഈ വീഡിയോ ആളുകളുടെ ഹൃദയം കീഴടക്കിയത്. അവൻ ശരിക്കും വഴക്കിനെക്കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കുകയാണോ അതോ വെറുതെ വിശ്രമിക്കുകയാണോ എന്ന് ഉറപ്പില്ലെങ്കിലും, സോഷ്യൽ മീഡിയ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിലാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ഒരു വഴക്കിന് ശേഷം അത് ആലോചിച്ച് വിഷമിച്ചിരിക്കുന്ന മനുഷ്യരുടെ അതേ ഭാവം തന്നെയാണ് ഈ ഗൊറില്ലയ്ക്കുമുള്ളതെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.




