Oddly News

‘ദൈവഭയമുള്ള’ കള്ളൻ! തൊഴുതു പ്രാർത്ഥിച്ച ശേഷം കാണിക്കവഞ്ചി തകർത്ത് പണം കവർന്നു; സിസിടിവി ദൃശ്യങ്ങൾ

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള ഒരു വിചിത്രമായ മോഷണ വാർത്ത വിശ്വാസികളെയും പോലീസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ലക്കഡ്ഗഞ്ച് പോലീസ് സ്റ്റേഷൻ അതിർത്തിയിലെ മാൾധക്ക പ്രദേശത്തുള്ള ശീതള മാതാ ക്ഷേത്രത്തിലും ശിവക്ഷേത്രത്തിലുമാണ് അപരിചിതരായ രണ്ട് മോഷ്ടാക്കൾ ചേർന്ന് മോഷണം നടത്തിയത്. ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവരുന്നതിന് തൊട്ടുമുമ്പ് മോഷ്ടാക്കൾ ദൈവത്തോട് മാപ്പപേക്ഷിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

ജൂലൈ 27-ന് വൈകുന്നേരം ക്ഷേത്ര സൂക്ഷിപ്പുകാരൻ പ്രധാന വാതിൽ പൂട്ടിപ്പോയിരുന്നു. എന്നാൽ അടുത്ത ദിവസം രാവിലെ തിരികെയെത്തിയപ്പോൾ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഇരു ക്ഷേത്രങ്ങളിലെയും കാണിക്കവഞ്ചികളുടെ പൂട്ട് പൊളിച്ച് ഉള്ളിലുണ്ടായിരുന്ന പണം കവർന്നതായി വ്യക്തമായത്.

തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വിചിത്രമായ കാഴ്ച കണ്ടത്. അർദ്ധരാത്രിയിൽ ക്ഷേത്രത്തിനുള്ളിൽ കടക്കുന്ന രണ്ട് യുവാക്കളിൽ ഒരാൾ മോഷണം നടത്തുന്നതിന് മുൻപായി ദൈവത്തിന് മുന്നിൽ കൈകൂപ്പി ചെവിയിൽ പിടിച്ച് മാപ്പപേക്ഷിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതിനുശേഷമാണ് ഇരുവരും ചേർന്ന് കാണിക്കവഞ്ചികൾ തകർത്ത് പണവുമായി കടന്നുകളഞ്ഞത്.

ക്ഷേത്ര അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ ലക്കഡ്ഗഞ്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എത്ര തുകയാണ് നഷ്ടപ്പെട്ടതെന്ന് വ്യക്തമല്ലെങ്കിലും, പ്രതികളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *