സൗത്ത് വെയിൽസിൽ നിന്നുള്ള ഒരു സ്ത്രീ, തനിക്ക് 12 ദശലക്ഷം പൗണ്ട് (ഏകദേശം 153.65 കോടി രൂപ) ലോട്ടറി അടിച്ചിട്ടുണ്ടോ എന്നറിയാനുള്ള കടുത്ത കാത്തിരിപ്പിലാണ്. ടിക്കറ്റ് പരിശോധിച്ച കടയുടമ അത് അബദ്ധത്തിൽ ചവറ്റുകുട്ടയിൽ എറിഞ്ഞതാണ് ഈ ദുരവസ്ഥയ്ക്ക് കാരണം. റോണ്ട സിനോൺ ടാഫിലെ അബെർസിനോൺ സ്വദേശിയായ കാത്ത് മെയ്ൻ (46) കഴിഞ്ഞ 20 വർഷമായി ഒരേ ആറ് നമ്പറുകളാണ് ലോട്ടറിക്ക് ഉപയോഗിക്കുന്നത്. സാധാരണയായി ഇവരുടെ അമ്മയാണ് ഇവർക്ക് വേണ്ടി ടിക്കറ്റ് എടുക്കാറുള്ളത്. ജൂൺ 6-ന് നറുക്കെടുത്ത വൻ തുകയുടെ ലോട്ടറി സമ്മാനം ഇതുവരെ ആരും കൈപ്പറ്റിയിട്ടില്ലെന്ന വാർത്തകൾ കണ്ടപ്പോഴാണ് തനിക്കാണ് സമ്മാനം ലഭിച്ചതെന്ന് കാത്ത് തിരിച്ചറിഞ്ഞത്.
തനിക്ക് സമ്മാനം അടിച്ച വിവരം അറിഞ്ഞ ഉടൻ കാത്ത് തന്റെ അമ്മയെ വിളിച്ച് ലോട്ടറി എടുത്തിരുന്നോ എന്ന് ചോദിച്ചു. ലോട്ടറി എടുത്തിരുന്നുവെന്നും എന്നാൽ അത് പരിശോധിച്ചപ്പോൾ സമ്മാനമൊന്നും ഇല്ലെന്നാണ് കടക്കാരൻ പറഞ്ഞതെന്നും അമ്മ മറുപടി നൽകി. നമുക്ക് 12 ദശലക്ഷം പൗണ്ട് സമ്മാനം അടിച്ചിട്ടുണ്ടെന്ന് കാത്ത് പറഞ്ഞപ്പോൾ, ആ ടിക്കറ്റ് താൻ ചവറ്റുകുട്ടയിൽ കളഞ്ഞുവെന്നായിരുന്നു അമ്മയുടെ മറുപടി. ടിക്കറ്റ് സ്കാൻ ചെയ്ത മെഷീനിൽ നിന്ന് ശബ്ദമൊന്നും വരാതിരുന്നതിനാലും, സ്ക്രീനിൽ ഒന്നും കാണിച്ചില്ലെന്ന് കടയുടമ പറഞ്ഞതിനാലും ടിക്കറ്റ് കളയാൻ അമ്മ സമ്മതിക്കുകയായിരുന്നു. എന്നാൽ ഇരുവരും ഈ അബദ്ധം തിരിച്ചറിയുമ്പോഴേക്കും മാലിന്യങ്ങൾ ശേഖരിക്കുന്ന വണ്ടി വന്ന് ചവറ്റുകുട്ടയിലെ സാധനങ്ങൾ കൊണ്ടുപോയിരുന്നു.
ടിക്കറ്റ് സ്കാൻ ചെയ്യാൻ ഉപയോഗിച്ച മെഷീൻ കേടായതായിരിക്കാം കാരണമെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ലോണ്ടിസ് കടയുടമ കരൺ കുമാർ പറഞ്ഞു. കാത്തിന് തന്നെയാണോ സമ്മാനം ലഭിച്ചതെന്ന് അറിയാൻ കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ ലോട്ടറി നടത്തുന്ന ഓൾവിൻ കമ്പനി ഈ അവകാശവാദത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു. ടിക്കറ്റ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ നശിച്ചുപോകുകയോ ചെയ്താലും കളിക്കാർക്ക് സമ്മാനം ക്ലെയിം ചെയ്യാൻ അനുവാദം നൽകുന്ന അപൂർവ്വം ലോട്ടറികളിലൊന്നാണ് ഇതെന്ന് കമ്പനി വ്യക്തമാക്കി.
കമ്പനിയുടെ അന്തിമ തീരുമാനത്തിനായി കാത്തിന് ഇനി ഏകദേശം 30 ദിവസത്തോളം കാത്തിരിക്കേണ്ടി വരും. ഈ അനിശ്ചിതത്വം തന്നെ മാനസികമായി അലട്ടുന്നുണ്ടെന്നും, ക്ലെയിം പരാജയപ്പെട്ടാലോ എന്ന് കരുതി ഈ പണം കൊണ്ട് എന്ത് ചെയ്യുമെന്ന് താൻ ചിന്തിക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും കാത്ത് പറഞ്ഞു. സമ്മാനം ലഭിക്കുകയാണെങ്കിൽ, 2029-ൽ നടക്കുന്ന ബ്രിട്ടീഷ് ആൻഡ് ഐറിഷ് ലയൺസ് ടൂറിനായി ന്യൂസിലൻഡിലേക്ക് ഒരു യാത്ര പോകണമെന്നാണ് ഇവരുടെ ആദ്യത്തെ ആഗ്രഹം.




