മുംബൈ: സിംബാബ്‌വേയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയില്ല. സിംബാബ്‌വേയില്‍ മൂന്ന് മത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. ആദ്യ കളി ഈ മാസം 23-നും ബാക്കി മത്സരങ്ങള്‍ 25, 26 തീയതികളിലും നടക്കും. സഞ്ജുവിന് വിശ്രമം അനുവദിച്ചതാണോ അതോ ടീമിൽ നിന്ന് മാറ്റിയതാണോ എന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല.
പരമ്പരയിൽ ഇഷാൻ കിഷനാണ് ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. ബാക്അപ് വിക്കറ്റ് കീപ്പറായി പഞ്ചാബ് താരം പ്രഭ്സിമ്രാൻ സിങ്ങിനെ ടീമിലുൾപ്പെടുത്തി. പ്രഭ്സിമ്രാൻ ആദ്യമായാണ് ഇന്ത്യൻ ടീമിലെത്തുന്നത്.
സഞ്ജുവിനെ കൂടാതെ പ്രസിദ്ധ കൃഷ്ണ, ഹര്‍ഷിത് റാണ, അര്‍ഷദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ് എന്നിവർക്കും ട്വന്റി20 ടീമിൽ ഇടം ലഭിച്ചില്ല. അതേസമയം റിങ്കു സിങ്, മായങ്ക് യാദവ് എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. യഷ് ഠാക്കൂര്‍, അശോക് ശര്‍മ, ലെഗ് സ്പിന്നര്‍ ഹര്‍ഷ് ദുബെ എന്നിവരും സിംബാബ്‌വേയിലേക്ക് പോകുന്ന ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ ശിവം ദുബെയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി20 മത്സരം ഇന്നാണ് നടക്കുന്നത്.
ട്വന്റി20 ടീം: ശ്രേയസ് അയ്യര്‍ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ശിവം ദുബെ, സൂര്യാംശ് ഷെഡ്‌ഗെ, റിങ്കു സിങ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യഷ് ഠാക്കൂര്‍, അശോക് ശര്‍മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രന്‍ സിങ്.
ഏകദിന ടീം: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റൻ), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, ഇഷാന്‍ കിഷന്‍, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ കൃഷ്ണ, ഹര്‍ഷിത് റാണ, അര്‍ഷദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍, ശിവം ദുബെ.




