ധാർവാഡ്: വർഷങ്ങള്‍ നീണ്ട ക്രൂരമായ പീഡനങ്ങൾക്കൊടുവിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. കർണാടകയിലെ ധാർവാഡ് ജില്ലയിലാണ് മനസ്സാക്ഷിയെ നടുക്കിയ ഈ സംഭവം നടന്നത്. പ്രിയങ്ക കമലകർ (29) എന്ന യുവതിയാണ് ക്രൂരതയ്ക്ക് ഇരയായി ജീവൻ വെടിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബസവരാജ് വദ്ദറിനെയും ഇയാളുടെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ജൂൺ 29 തിങ്കളാഴ്ച രാത്രിയാണ് നവൽഗുന്ദ് താലൂക്കിലെ ഹനസി ഗ്രാമത്തിലുള്ള വീട്ടിൽ വെച്ച് ബസവരാജ് പ്രിയങ്കയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. രണ്ട് ദിവസത്തിന് ശേഷമാണ് ഈ കൊലപാതക വിവരം പുറംലോകം അറിയുന്നത്. സംഭവം പുറത്തായതോടെ ഭർത്താവിനും കുടുംബത്തിനുമെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി പ്രിയങ്കയുടെ വീട്ടുകാർ രംഗത്തെത്തി.
“2024 ഡിസംബറിലായിരുന്നു പ്രിയങ്കയുടെയും ബസവരാജിന്റെയും വിവാഹം നടന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ബസവരാജും വീട്ടുകാരും പ്രിയങ്കയെ ക്രൂരമായി ഉപദ്രവിക്കാൻ തുടങ്ങിയിരുന്നു. ബസവരാജിന്റെ കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേഷ് എന്നിവർ ചേർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അവളെ നിരന്തരം സമ്മർദ്ദത്തിലാക്കി. ഇതിനുപുറമേ ശരീരഭാരത്തിന്റെ പേരിൽ ‘തടിച്ചി’ എന്ന് വിളിച്ച് അവർ അവളെ എപ്പോഴും കളിയാക്കുമായിരുന്നു. തന്നെക്കാൾ തടിയുണ്ടെന്ന് പറഞ്ഞ് ഭർത്താവ് നിരന്തരം പരിഹസിക്കുകയും, ഗർഭിണിയാകാത്തതിന് കാരണം പ്രിയങ്കയാണെന്ന് ആരോപിച്ച് മർദ്ദിക്കുകയും ചെയ്യുമായിരുന്നു. അവൾക്ക് തടിയാണെന്നും കുട്ടികളുണ്ടാവില്ലെന്നും പറഞ്ഞ് പീഡിപ്പിക്കുമ്പോൾ അവളെ തനിക്ക് ഇഷ്ടമല്ലെന്ന് അവൻ എപ്പോഴും പറയുമായിരുന്നു. എന്നാൽ അവൾ രണ്ട് തവണ ഗർഭിണിയായതായിരുന്നു, പക്ഷേ ഇവരുടെ ക്രൂരമായ മർദ്ദനം കാരണം രണ്ട് തവണയും ഗർഭച്ഛിദ്രം സംഭവിക്കുകയാണുണ്ടായത്,” പ്രിയങ്കയുടെ അമ്മാവൻ സങ്കടത്തോടെ പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് ബസവരാജ് വദ്ദറിനെയും അയാളുടെ കുടുംബാംഗങ്ങളായ രേണവ്വ, സുഭാഷ്, സിദ്ധരാമേഷ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലപാതകം, സ്ത്രീധന പീഡനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.




