ഉത്തർപ്രദേശിലെ ബറേലിയിൽ നിന്നുള്ള അത്യന്തം വേദനാജനകമായ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു റേഷൻ കടയ്ക്ക് മുന്നിൽ വെച്ച് ഒരു സ്ത്രീ മറ്റൊരു പെൺകുട്ടിയെ ക്രൂരമായി തല്ലുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വെറും 1200 രൂപയുടെ കടം വീട്ടാത്തതിനെ ചൊല്ലിയാണ് ഈ അക്രമമെന്ന് വീഡിയോ പങ്കുവെച്ചവർ അവകാശപ്പെടുന്നു.
15 സെക്കൻഡിനുള്ളിൽ അഞ്ച് തവണയാണ് ആ സ്ത്രീ പെൺകുട്ടിയുടെ മുഖത്തടിക്കുന്നത്. കടയുടെ കൗണ്ടറിൽ നിൽക്കുന്ന ഒരാൾ ഇത് തടയാതെ നോക്കിനിൽക്കുന്നതും വീഡിയോയിൽ കാണാം. തല്ലു കിട്ടുമ്പോഴും തിരിച്ചു പ്രതികരിക്കുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യാതെ നിസ്സഹായയായി നിൽക്കുകയാണ് ആ പെൺകുട്ടി.
ഈ വീഡിയോ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. “പണം നൽകിയാൽ പകരം തല്ലാൻ അനുവാദമുണ്ടോ?” എന്നും “മനുഷ്യത്വമില്ലാത്ത പ്രവർത്തി” എന്നും പലരും ഇതിനെതിരെ പ്രതികരിക്കുന്നുണ്ട്. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേതും സംഭവത്തിൽ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തി.
ഒരു പാവപ്പെട്ട സ്ത്രീ സമ്പന്നയായ സ്ത്രീയിൽ നിന്ന് 1200 രൂപ കടം വാങ്ങിയെന്നും, അത് തിരിച്ചു നൽകാൻ കഴിയാത്തതിന്റെ പേരിൽ ഇത്തരത്തിൽ കൈയേറ്റം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ എക്സിൽ (X) കുറിച്ചു. ദാരിദ്ര്യം ഒരാളെ അടിക്കാനുള്ള ലൈസൻസല്ലെന്നും അവർ ഓർമ്മിപ്പിച്ചു. വീഡിയോ പങ്കുവെച്ച് 24 മണിക്കൂറിനുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. എന്നാൽ ഈ സംഭവം നടന്ന കൃത്യമായ തീയതിയെക്കുറിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല.




