Oddly News

രാഷ്ട്രീയ ശത്രുക്കളെ തീർക്കാൻ വാടകക്കൊലയാളി; മാസപ്പടി 12 കോടി, മുൻ യുഎസ് സൈനികന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യു.എ.ഇ) വേണ്ടി യെമനിൽ കൊലപാതകങ്ങൾ നടത്തുന്നതിനായി മുൻ അമേരിക്കൻ സൈനികൻ പ്രതിമാസം 1.5 ദശലക്ഷം ഡോളർ (ഏകദേശം 12 കോടിയിലധികം രൂപ) കൈപ്പറ്റിയതായി റിപ്പോർട്ട്. അസോസിയേറ്റഡ് പ്രസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, എബ്രഹാം ഗോളൻ എന്ന മുൻ സൈനികനാണ് യു.എ.ഇക്ക് വേണ്ടി വാടകക്കൊലയാളിയായി പ്രവർത്തിച്ച് കോടിക്കണക്കിന് രൂപ സമ്പാദിച്ചത്.

2015-ൽ തന്നെ വധിക്കാൻ യു.എ.ഇ വാടകയ്ക്ക് എടുത്ത സംഘത്തിൽ ഇയാൾ ഉണ്ടായിരുന്നതായി യെമനിലെ രാഷ്ട്രീയ നേതാവായ അൻസാഫ് അലി മായോ ആരോപിക്കുന്നു. തങ്ങളെ രാഷ്ട്രീയമായി എതിർക്കുന്നവരെ ഇല്ലാതാക്കാൻ യു.എ.ഇ നടത്തുന്ന വലിയ നീക്കങ്ങളുടെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സാൻ ഡിയാഗോ ആസ്ഥാനമായി ‘സ്പിയർ ഓപ്പറേഷൻസ് ഗ്രൂപ്പ്’ എന്ന പേരിൽ ഒരു സ്വകാര്യ സൈനിക കരാർ സ്ഥാപനം ഗോളനും മുൻ നേവി സീൽ ഉദ്യോഗസ്ഥനായ ഐസക് ഗിൽമോറും ചേർന്ന് ആരംഭിച്ചിരുന്നു. മുൻ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സ് അംഗങ്ങളായിരുന്നു ഈ കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും. യു.എ.ഇക്ക് വേണ്ടി ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ നടത്തുന്നതിന് ഇവർ കരാറിൽ ഏർപ്പെട്ടിരുന്നതായും, വിജയകരമായ ഓരോ കൊലപാതകത്തിനും ബോണസിന് പുറമെ പ്രതിമാസം 1.5 ദശലക്ഷം ഡോളർ ഇവർക്ക് ലഭിച്ചിരുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു.

യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമായി രണ്ട് മുൻ സൈനികർക്കും സ്പിയർ ഓപ്പറേഷൻസ് സ്ഥാപകനുമെതിരെ മായോ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. തങ്ങൾ ഈ കൊലപാതക പദ്ധതിയിൽ പങ്കാളികളായിരുന്നുവെന്നും മായോയെ കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നും ഗോളനും ഗിൽമോറും മറ്റൊരു സൈനികനായ ഡെയ്‌ൽ കോംസ്റ്റോക്കും സമ്മതിച്ചിട്ടുണ്ട്. 2018-ൽ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ, യു.എ.ഇയുടെ അനുമതിയോടെയാണ് തങ്ങൾ യെമനിൽ ഈ കൊലപാതകങ്ങൾ നടത്തിയതെന്ന് ഗോളൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും രാഷ്ട്രീയക്കാരെ ലക്ഷ്യം വെച്ചിട്ടില്ലെന്നാണ് യു.എ.ഇയുടെ നിലപാട്.

അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കപ്പെടുമ്പോൾ വിദേശികൾക്ക് അമേരിക്കൻ കോടതികളിൽ കേസ് ഫയൽ ചെയ്യാൻ അനുവദിക്കുന്ന ‘ഏലിയൻ ടോർട്ട് സ്റ്റാറ്റ്യൂട്ട്’ പ്രകാരമാണ് മായോ കേസ് നൽകിയിരിക്കുന്നത്. അമേരിക്കൻ സൈനിക പരിശീലനം ലഭിച്ചവർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അവരെ ഉത്തരവാദികളാക്കേണ്ടത് സർക്കാരിന്റെ കടമയാണെന്ന് ഈ കേസ് തെളിയിക്കുന്നതായി നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 2015-ൽ യെമൻ ആഭ്യന്തര യുദ്ധത്തിൽ യു.എ.ഇ ഇടപെട്ടതിന് പിന്നാലെയാണ് ഈ കൊലപാതക പരമ്പരകൾ ആരംഭിച്ചത്.

അൽ-ഇസ്‌ലാഹ് എന്ന ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പിന്റെ പ്രാദേശിക നേതാവായ മായോയെ ലക്ഷ്യം വെച്ചാണ് തങ്ങൾ നീങ്ങിയതെന്ന് കരാറുകാർ സമ്മതിച്ചിട്ടുണ്ട്. അൽ-ഇസ്‌ലാഹിനെ യു.എ.ഇ ഒരു ഭീകര സംഘടനയായി കാണുന്നുണ്ടെങ്കിലും, അതൊരു നിയമപരമായ രാഷ്ട്രീയ പാർട്ടിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 2015 ഡിസംബറിൽ ഏദൻ നഗരത്തിലെ മായോയുടെ ഓഫീസിൽ സ്പിയർ സംഘം സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചെങ്കിലും മിനിറ്റുകൾക്ക് മുമ്പ് അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. പത്ത് വർഷം മുമ്പ് നടന്ന ആ വധശ്രമത്തിന് ശേഷം താൻ കുടുംബത്തിൽ നിന്നും നാട്ടിൽ നിന്നും അകന്ന് പ്രവാസിയായി കഴിയുകയാണെന്ന് മായോ വേദനയോടെ പറഞ്ഞു.