ഞായറാഴ്ച കൊളംബോയിൽ നടന്ന ആവേശകരമായ ട്വന്റി20 ലോകകപ്പ് പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിലെ വലിയ വ്യത്യാസം ഒരിക്കൽ കൂടി പ്രകടമാക്കുന്നതായിരുന്നു ഈ വിജയം. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്റെ ഇന്നിങ്സ് 18 ഓവറിൽ 114 റൺസിന് അവസാനിച്ചു.
34 പന്തിൽ 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് അല്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചത്. ഇതിനിടെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ കൂടിയായ മൊഹ്സിൻ നഖ്വി മത്സരം അവസാനിക്കുന്നതിന് മുൻപ് തന്നെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നിന്ന് മടങ്ങിയത് ശ്രദ്ധേയമായി.
പാകിസ്ഥാൻ ആഭ്യന്തര മന്ത്രി കൂടിയായ നഖ്വി കറുത്ത കാറിൽ സ്റ്റേഡിയം വിട്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അദ്ദേഹം നേരത്തെ മടങ്ങിയതിന്റെ ഔദ്യോഗിക കാരണം വ്യക്തമല്ലെങ്കിലും, പാകിസ്ഥാൻ തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെടുത്തി തകർച്ച നേരിട്ട സമയത്തായിരുന്നു ഈ പിൻവാങ്ങൽ.
സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിച്ചതിനെ തുടർന്ന് ബംഗ്ലാദേശിനെ ഐസിസി പുരുഷ ടി20 ലോകകപ്പിൽ നിന്ന് നേരത്തെ പുറത്താക്കിയിരുന്നു. ഇതിന് മറുപടിയായി, ഫെബ്രുവരി 15 ന് കൊളംബോയിൽ നടക്കുന്ന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിനായി തങ്ങളുടെ ടീം കളിക്കളത്തിലിറങ്ങില്ലെന്ന് പാകിസ്ഥാൻ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ‘ഞങ്ങള് ഞങ്ങള്ക്ക് വേണ്ടി ഒന്നും ചെയ്തില്ല, എല്ലാം ബംഗ്ലാദേശിനുവേണ്ടിയായിരുന്നു’ എന്നായിരുന്നു നഖ്വിയുടെ നിലപാട്.
മത്സരത്തിൽ ടോസ് നേടിയ പാകിസ്ഥാൻ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ അഭിഷേക് ശർമ പൂജ്യത്തിന് പുറത്തായെങ്കിലും ഇഷാൻ കിഷന്റെ തകർപ്പൻ പ്രകടനവും (77), തിലക് വർമ്മയുടെ (25) പോരാട്ടവും ഇന്ത്യയെ സുരക്ഷിതമാക്കി. എന്നാൽ സെറ്റ് ആയ ബാറ്റർമാരെയും ഹാർദിക് പാണ്ഡ്യയെയും (0) നഷ്ടമായതോടെ ഇന്ത്യ 126/4 എന്ന നിലയിലേക്ക് വീണു. തുടർന്ന് നായകൻ സൂര്യകുമാർ യാദവ്, ശിവം ദുബെ, റിങ്കു സിങ് എന്നിവർ ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു. 20 ഓവറിൽ ഇന്ത്യ 75/7 എന്ന നിലയിൽ ഇന്നിങ്സ് അവസാനിപ്പിച്ചു. പാകിസ്ഥാന് വേണ്ടി സയിം അയൂബ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിൽ ഹാർദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ എന്നിവരുടെ ബൗളിങ് ആക്രമണത്തിന് മുന്നിൽ പാകിസ്ഥാൻ 34/4 എന്ന നിലയിലേക്ക് കൂപ്പുകുത്തി. 44 റൺസെടുത്ത ഉസ്മാൻ ഖാൻ ഒഴികെ മറ്റാർക്കും ഇന്ത്യൻ ബൗളർമാരെ പ്രതിരോധിക്കാനായില്ല. 18 ഓവറിൽ 114 റൺസിന് പാകിസ്ഥാനെ പുറത്താക്കിയ ഇന്ത്യ, ടൂർണമെന്റിലെ തുടർച്ചയായ മൂന്നാം വിജയത്തോടെ സൂപ്പർ എട്ടിലേക്ക് മുന്നേറി. ഇന്ത്യയ്ക്ക് വേണ്ടി അക്സർ പട്ടേൽ, ഹാർദിക് പാണ്ഡ്യ, ബുംറ, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.




