കളമശ്ശേരി: രണ്ടുമാസം മുമ്പ് കളമശ്ശേരി എച്ച്.എം.ടി. കമ്പനിക്കു സമീപം ചതുപ്പില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സൂരജ് ലാമയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍നിന്ന് ഭാര്യയും മകനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി.
സൂരജ് ലാമ കൊല്ലപ്പെട്ടതാണെന്നും കാണാതായ കേസായി തള്ളരുതെന്നും ഭാര്യ ആവശ്യപ്പെട്ടു. സമഗ്രമായ അന്വേഷണം നടത്തി നീതി ലഭ്യമാക്കണം. അതിന് സഹായിക്കൂവെന്നു പറഞ്ഞ് മാധ്യമങ്ങള്‍ക്കു മുന്നില്‍ അവര്‍ പൊട്ടിക്കരഞ്ഞു. ഡി.എന്‍.എ. പരിശോധനയിലാണ് മൃതദേഹം ലാമയുടേതാണെന്നു സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് കുവൈറ്റില്‍നിന്ന് എത്തി നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയശേഷം സൂരജ് ലാമയെ കാണാതാവുകയായിരുന്നു. പിന്നീട് പോലീസ് കണ്ടെത്തി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ഓര്‍മശക്തി നഷ്ടപ്പെട്ട ലാമ ആശുപത്രിയില്‍നിന്ന് ഇറങ്ങിപ്പോയി.
തുടര്‍ന്ന് മകന് സന്ദന്‍ ലാമ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശപ്രകാരം പ്രത്യേകാന്വേഷണസംഘം തെരച്ചില്‍ നടത്തി. ഇതിനിടെയാണ് എച്ച്.എം.ടിക്കു സമീപം ചതുപ്പില്‍നിന്ന് ഒരു മൃതദേഹം കണ്ടെത്തിയത്.ലാമയുടെ മരണം സംബന്ധിച്ച് കളമശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയാണ്.




