Featured Spotlight

ശ്വാസം കിട്ടാതെ ആശുപത്രിയില്‍ രോഗി പിടഞ്ഞു മരിച്ചു; ഡ്യൂട്ടി ഡോക്ടറും നേഴ്‌സും ഉറക്കത്തിലായിരുന്നുവെന്ന് മരിച്ച ബിസ്മീറിന്റെ ഭാര്യ

തിരുവനന്തപുരം: ശ്വാസം കിട്ടാതെ പിടയുന്ന ഭര്‍ത്താവിനെ നെഞ്ചോട്‌ ചേര്‍ത്ത്‌ ആ ഭാര്യ കരഞ്ഞു വിളിച്ച്‌ അപേക്ഷിച്ചിട്ടും കരിങ്കല്‍ ഹൃദയമുള്ള ആശുപത്രി അധികൃതര്‍ വാതില്‍ തുറന്നില്ലെന്ന്‌ വ്യക്‌തം. വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ കൊല്ലംകോണം സ്വദേശി ബിസ്‌മിര്‍ (37) മരണപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്‌.

ആശുപത്രി ജീവനക്കാരുടെ അനാസ്‌ഥ വെളിപ്പെടുത്തുന്ന സി.സി.ടിവി ദൃശ്യങ്ങള്‍ അനാസ്‌ഥയ്‌ക്ക്‌ തെളിവാണ്‌. ആശുപത്രി മുറ്റത്ത്‌ അതീവ ഗുരുതരാവസ്‌ഥയില്‍ നില്‍ക്കുന്ന ബിസ്‌മിറിന്റെ അവസാന നിമിഷങ്ങളാണ്‌ ദൃശ്യങ്ങളിലുള്ളത്‌. കഴിഞ്ഞ 19നാണ്‌ കേരളത്തെ നടുക്കിയ സംഭവം. കടുത്ത ശ്വാസതടസം അനുഭവപ്പെട്ട ബിസ്‌മിറിനെ ഭാര്യ ജാസ്‌മിനാണ്‌ ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിച്ചത്‌. എന്നാല്‍
കണ്ടത്‌ വിജനമായ ആശുപത്രി പരിസരം. വാതിലുകളെല്ലാം കൊട്ടിയടച്ച നിലയിലായിരുന്നു.സഹായത്തിനായി പലതവണ കോളിങ്‌ ബെല്‍ അടിച്ചിട്ടും ആരും പുറത്തു വന്നില്ലെന്ന്‌ കുടുംബം ആരോപിക്കുന്നു. ഏറെ നേരത്തെ കാത്തിരിപ്പിനും വിളിച്ചു കൂവലിനും ശേഷമാണ്‌ ഒരു ഡോക്‌ടര്‍ പുറത്തേക്ക്‌ വരാന്‍ പോലും തയാറായത്‌.

ഡ്യൂട്ടി ഡോക്ടറും നേഴ്‌സും ആശുപത്രിയിലുണ്ടായിരുന്നെന്നും രോഗിയുമായി ചെല്ലുമ്പോള്‍ ഇരുവരും ഉറക്കത്തിലായിരുന്നുവെന്നും ജാസ്മിൻ വ്യക്തമാക്കി. ​ഭർത്താവിന്റെ നിലവിളി കേട്ടാണ് സെക്യൂരിറ്റി എത്തിയതെന്നും വാതിൽ തുറന്ന് ​ഡോക്ട‍ർമാർ എത്തിയപ്പോൾ ഭർത്താവ് ബിസ്മീ‍ർ കുഴഞ്ഞുവീണുവെന്നും ജാസ്മിൻ പറഞ്ഞു. മരുന്ന് പോലും ഒഴിക്കാതെ ആവി പിടിക്കാൻ നൽകിയെന്നും ജാസ്മിൻ പറഞ്ഞു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെക്ക് കൊണ്ടുപോയപ്പോൾ ആംബുലൻസിൽ ഒപ്പം വരാൻ ജീവനക്കാർ തയ്യാറായില്ലയെന്നും ജാസ്മിൻ വ്യക്തമാക്കി.

പ്രാഥമിക ചികിത്സ നല്‍കാനോ രോഗിയെ ഒന്ന്‌ പരിശോധിക്കാനോ പോലും തയാറാകാതെ മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകാനായിരുന്നു അധികൃതരുടെ നിര്‍ദ്ദേശം. ആശുപത്രിക്ക്‌ മുന്നിലെ ഗേറ്റ്‌ പോലും തുറന്നു കൊടുക്കാതെ കാട്ടിയ ക്രൂരത ബിസ്‌മിറിന്റെ ജീവനെടുത്തു. മെഡിക്കല്‍ കോളജില്‍ എത്തുമ്പോഴേക്കും ഈ മുപ്പത്തിയേഴുകാരന്‍ മരണത്തിന്‌ കീഴടങ്ങിയിരുന്നു. രോഗിയുടെ നില മോശമായതിനാലാണ്‌ മെഡിക്കല്‍ കോളജിലേക്ക്‌ വിട്ടതെന്ന ആശുപത്രി അധികൃതരുടെ വിശദീകരണം പച്ചക്കള്ളമാണെന്ന്‌ സി.സി.ടിവി ദൃശ്യങ്ങള്‍ വ്യക്‌തമാക്കുന്നു. രോഗിയെ തിരിഞ്ഞു നോക്കാതിരുന്ന ജീവനക്കാര്‍ക്കെതിരേ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്ന ആവശ്യവുമായി കുടുംബം മെഡിക്കല്‍ ഓഫീസറെ സമീപിച്ചിരിക്കുകയാണ്‌.

ഇതിനിടെ വിളപ്പിൽശാലയില്‍ ചികിത്സ വൈകിയതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ ഇടപെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സംഭവത്തില്‍ തിരുവനന്തപുരം ഡിഎംഒ ഓഫീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കം വിശദമായി പരിശോധിക്കാനാണ് തീരുമാനം.