Featured Sports

‘ക്യാപ്റ്റൻസി ഏറ്റെടുത്ത്’ രോഹിത്, റാണയ്ക്കു ബുദ്ധി ഉപദേശിച്ചു, ഓസീസ് ബാറ്ററെ പുറത്താക്കി ആഘോഷം- വിഡിയോ

സിഡ്നി∙ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ മിച്ചൽ ഓവനെ പുറത്താക്കാന്‍ ഇന്ത്യൻ പേസർ ഹർഷിത് റാണയ്ക്കു ബുദ്ധി ഉപദേശിച്ച് സൂപ്പര്‍ താരം രോഹിത് ശർമ. മത്സരത്തില്‍ നാലു പന്തുകൾ നേരിട്ട ഓവൻ‌ ഒരു റൺ മാത്രമെടുത്താണു പുറത്തായത്. റാണയുടെ പന്ത് ഓവന്റെ ബാറ്റിൽ തട്ടി എഡ്ജായപ്പോൾ, സ്ലിപ്പിൽ രോഹിത് ശർമയാണു ക്യാച്ചെടുത്തത്. ഓവന്റെ പുറത്താകലോടെ, 198 ന് ആറെന്ന നിലയിലേക്കു വീണ ഓസ്ട്രേലിയയ്ക്ക് പിന്നീടു തുടർച്ചയായി വിക്കറ്റുകൾ നഷ്ടപ്പെട്ട് 236 റൺസിന് ഓൾഔട്ടായിരുന്നു.

അഡ്‍ലെയ്ഡിൽ നടന്ന രണ്ടാം മത്സരത്തിൽ റാണയുടെ പന്തുകളിൽ തകർത്തുകളിച്ച മിച്ചൽ ഓവനെയാണ് സിഡ്നിയിൽ രോഹിത് ശർമ തന്ത്രങ്ങളിലൂടെ തകർത്തുകളഞ്ഞത്. ഓവനെതിരെ എങ്ങനെ പന്തെറിയണമെന്ന് രോഹിത് റാണയെ ഉപദേശിക്കുകയായിരുന്നു. ഗുഡ് ലെങ്തില്‍ പന്തെറിയാൻ ആവശ്യപ്പെട്ട രോഹിത് സ്‍ലിപ്പില്‍ ഫീൽഡറായി നിന്നാണ് പ്ലാൻ നടപ്പാക്കിയത്. 38–ാം ഓവറിലെ ഹർഷിതിന്റെ നാലാം പന്തിൽ ബാറ്റുവച്ച ഓവന് ഒന്നും ചെയ്യാൻ സാധിച്ചില്ല. സ്ലിപ്പിൽ അനായാസം പന്തു പിടിച്ചെടുത്ത രോഹിത് വിക്കറ്റ് നേട്ടം ആഘോഷിച്ചു.



മത്സരത്തിൽ 8.4 ഓവറുകൾ പന്തെറിഞ്ഞ ഹർഷിത് റാണ 39 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ഓവനു പുറമേ അലക്സ് ക്യാരി, കൂപ്പർ കോണോലി, ജോഷ് ഹെയ്‍സൽവുഡ് എന്നിവരുടെ വിക്കറ്റുകളും ഹർഷിത് റാണ സ്വന്തമാക്കി. മറുപടി ബാറ്റിങ്ങിൽ 125 പന്തുകൾ നേരിട്ട രോഹിത് 121 റണ്‍സാണു സ്വന്തമാക്കിയത്. രോഹിതും കോലിയും തിളങ്ങിയതോടെ മത്സരത്തിൽ ഇന്ത്യ ഒൻപതു വിക്കറ്റ് വിജയം സ്വന്തമാക്കി.