കർണാടക ക്രിക്കറ്റിൽ കഴിഞ്ഞ ദിവസം നടന്ന രസകരമായ ഏറ്റുമുട്ടലാണ് ഇപ്പോൾ ചർച്ചയാകുന്നത്. തിമ്മപ്പയ്യ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ താരപുത്രന്‍മാരുടെ ഏറ്റുമുട്ടലായിരുന്നു അത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും രാഹുല്‍ ദ്രാവിഡിന്റെയും മക്കളാണ് ഇരു ടീമുകളിലായി മല്‍സരിച്ചത്.
പ്രതിരോധാത്മക ബാറ്റിങിന്റെ ഉസ്താദായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് അച്ഛന്റെ അതേ ശൈലിയിലാണ് കളിച്ചത്. 26 പന്തില്‍ നിന്ന് രണ്ട് മികച്ച ബൗണ്ടറികൾ ഉൾപ്പെടെ ഒമ്പത് റണ്‍സ് നേടിയ സമിത്തിനെ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ എത്തിയാണ് വീഴ്ത്തിയത്. അടുത്ത തലമുറയിലെ താരങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ക്രിക്കറ്റ് ആരാധകരും അത് ഏറ്റെടുത്തു. ഇരുവരും ആഭ്യന്തര സീസണിന് ഒരുങ്ങാൻ വേണ്ടിയാണ് ടൂർണമെന്റ് കളിക്കുന്നത്.
കർണാടകയിലെ ഏറ്റവും മികച്ച തദ്ദേശീയ കളിക്കാരിൽ ചിലർ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്, അടുത്തിടെ ഇംഗ്ലണ്ട് പര്യടനം നടത്തിയ കരുൺ നായർ, പ്രസിദ്ധ് കൃഷ്ണ എന്നിവരും ഇതിൽ ഉൾപ്പെടുന്നു.




