ബോളിവുഡ് സിനിമകളില്‍ കണ്ട് പഴകിയ ഒരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീിയയില്‍ നിറയുന്നത്. തട്ടിക്കൊണ്ടുപോയ രണ്ടു വയസ് പ്രായമുള്ള കുട്ടി, പൊലീസ് രക്ഷിക്കാനെത്തിയ പ്രതിയെ പിരിയാനാകാതെ പൊട്ടിക്കരയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടിയെ കൈമാറുമ്പോള്‍ പ്രതിയും വിങ്ങിപ്പൊട്ടുന്നുണ്ട് ദൃശ്യങ്ങളില്‍. രാജസ്ഥാനിലെ ജയ്പുരില്‍ സംഗനേര്‍ സദര്‍ പോലീസ് സ്റ്റേഷനാണ് നാടകീയ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത്.
തന്നെ തട്ടികൊണ്ടുപോയ പ്രതിയുമായി അടുത്ത രണ്ടുവയസുകാരന് ഒടുവില്‍ അമ്മയുടെ അടുത്തേക്കു പോകാന്‍ മടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിക്കഴിഞ്ഞു. അവസാനം പ്രതിയിൽ നിന്ന് ബലമായി പിടിച്ചു വാങ്ങേണ്ടിവന്നു. 2023 ജൂണ്‍ 14-നാണ് 11 മാസം പ്രായമുള്ള പൃഥ്വി എന്ന കുട്ടിയെയാണ് പ്രതി തനൂജ് ചാഹര്‍ തട്ടിക്കൊണ്ടുപോയത്. തനൂജിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25000 രൂപയും പ്രഖ്യാപിച്ചിരുന്നു.
4 മാസത്തോളം ഒപ്പം താമസിപ്പിച്ചിട്ടും തനൂജ് പൃഥ്വിയെ ഉപദ്രവിച്ചിരുന്നില്ല. സ്വന്തം മകനെപ്പോലെ അവനു വേണ്ടതെല്ലാം വാങ്ങിക്കൊടുത്തിരുന്നു.
കുട്ടിയുടെ അമ്മയായ പൂനം ചൗധരിക്കൊപ്പം ജീവിക്കാന്‍ പ്രതിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, പൂനം ഇത് വിസമ്മതിച്ചതോടെ പ്രതി സഹായികളേയും കൂട്ടി കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തന്റെ ആവശ്യങ്ങള്‍ പൂനം അംഗീകരിക്കാന്‍ വേണ്ടിയായിരുന്നു കുട്ടിയെ തട്ടിയെടുത്തതെന്നും പോലീസ് പറഞ്ഞു.
14 മാസം മുമ്പാണ് പൃഥ്വി എന്ന കുഞ്ഞിനെ കാണാതായത്. തട്ടിക്കൊണ്ടുപോകുമ്പോള്‍ 11മാസമായിരുന്നുകുഞ്ഞിന്റെ പ്രായം. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം കുട്ടിയെ പോലീസ് കണ്ടെത്തിയത്. എന്നാല്‍, തനൂജിനെ വേര്‍പിരിയാന്‍ കുഞ്ഞ് തയാറായില്ല. പോലീസ് ഉദ്യോഗസ്ഥന് പ്രതിയില്‍നിന്ന് ബലമായി പൃഥ്വിയെ വാങ്ങി അമ്മയുടെ കൈയിലേക്ക് ഏല്‍പ്പിക്കുമ്പോഴും കുട്ടി കരയുന്നുണ്ടായിരുന്നു.
ഉത്തര്‍ പ്രദേശിലെ ആഗ്ര സ്വദേശിയായ തനൂജ് കുട്ടിയുടെ അമ്മയുടെ ബന്ധുവാണ്. യു.പി. പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ കൂടിയായ ഇയാള്‍ കുറച്ച് കാലമായി സസ്പെന്‍ഷനിലാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം വേഷം മാറി സന്യാസിയായി അലിഗഡിലാണ് കുട്ടിയോടൊപ്പം താമസിച്ചിരുന്നത്. അലിഗഡിലെത്തിയ പോലീസ് സംഘത്തെ കണ്ട് കുട്ടിയേയും കൊണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച തനൂജിനെ എട്ടു കിലോമീറ്ററോളം പിന്തുടര്ന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.