അഹമ്മദാബാദ്: ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ഖാന്റെ മകന് ജുനൈദ് ഖാന് തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ വിവാദത്തില്‍ കുടുങ്ങിയത് ആരാധകര്‍ക്ക് ഉണ്ടാക്കിയിരിക്കുന്ന നിരാശ ചെറുതല്ല. അന്താരാഷ്ട്ര ഒടിടി മാധ്യമമായ നെറ്റ്ഫ്ളിക്സില്‍ ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യാനിരുന്ന സിനിമ മതസ്പര്ദ്ധയുണ്ടാക്കുമെന്ന ഭീതിയില്‍ ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു വെച്ചിരിക്കുകയാണ്.
ഇന്ത്യയുടെ നിയമചരിത്രത്തില്‍ വന്‍ കോളിളക്കമുണ്ടാക്കിയ ‘1862-ലെ മഹാരാജ് അപകീര്‍ത്തിക്കേസ്’ ആണ് സിനിമ പറയുന്നത്. നിര്‍ഭയനായ പത്രപ്രവര്‍ത്തകനും സാമൂഹിക പരിഷ്കര്‍ത്താവുമായ കര്സന്ദാസ് മുല്‍ജി വല്ലഭാചാര്യ വിഭാഗത്തിന്റെ ശക്തമായ മതസ്ഥാപനത്തിനും ആത്മീയ നേതാവ് ജദുനാഥ്ജി മഹാരാജിനെതിരെയും നടത്തിയ നിയമപോരാട്ടമാണ് സിനിമ പറയുന്നത്.
രാജ്യത്തെ പിടിച്ചുലച്ച ഒരു സെന്‍സേഷണല്‍ വിചാരണയില്‍ മതപരമായ ആചാരങ്ങളുടെ മറവില്‍ തന്റെ ഭക്തരായ സ്ത്രീകളെ മഹാരാജ് ചൂഷണം ചെയ്യുന്നെന്ന് ആരോപിക്കപ്പെട്ടു. കര്സന് ദാസ് മുല്‍ജിയുടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം മഹാരാജ് സ്ത്രീ ഭക്തരെ ചൂഷണം ചെയ്യുന്നതായി വെളിപ്പെടുത്തി. 1862-ലെ മഹാരാജ് ലിബല്‍ കേസിനാധാരം കര്സന്ദാസ് മുല്‍ജി തന്റെ ഗുജറാത്തി വാരികയായ ‘സത്യപ്രകാശ്’ എന്ന പത്രത്തില്‍ തന്റെ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ചതായിരുന്നു. മറുപടിയായി ജാദുനാഥ്ജി മഹാരാജ്, മുല്‍ജിക്കും പത്രത്തിന്റെ പ്രസാധകനായ നാനാഭായ് റുസ്തോംജി റനീനയ്ക്കുമെതിരെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തു.
ബോംബെ സുപ്രീം കോടതിയില്‍ നടന്ന വിചാരണ വ്യാപകമായ പൊതുജനശ്രദ്ധയും മാധ്യമശ്രദ്ധയും നേടി. 1862 ജനുവരി 25-ന് ആരംഭിച്ച് 1862 മാര്‍ച്ച് 4-ന് അവസാനിച്ചപ്പോള്‍, മുല്‍ജിയുടെ ആരോപണങ്ങളെ ശരിവെക്കുന്ന മിഷനറിമാരും ഡോക്ടര്‍മാരും ഉള്‍പ്പെടെ വിവിധ വ്യക്തികളില്‍ നിന്നുള്ള വിപുലമായ സാക്ഷ്യപത്രങ്ങള്‍ ഈ കേസില്‍ കണ്ടു. 1862 ഏപ്രില്‍ 22-ന് പുറപ്പെടുവിച്ച വിധി മുല്‍ജിയുടെ ചരിത്രവിജയമായിരുന്നു.
തെറ്റുകള്‍ തുറന്നുകാട്ടുന്നതിലും സമൂഹത്തില്‍ ധാര്‍മ്മിക സമഗ്രത പ്രോത്സാഹിപ്പിക്കുന്നതിലും ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ പങ്ക് കോടതി അംഗീകരിച്ചു. മുല്‍ജിയുടെ നിയമപരമായ ചെലവുകള്‍ക്കായി 11,500 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടു, അത് 13,000 ആയിരുന്നു. ഇന്ത്യയിലുടനീളമുള്ള ലിബറലുകളും പരിഷ്കരണവാദികളും വിധി ആഘോഷിച്ചു. പ്രൊട്ടസ്റ്റന്റ് പരിഷ്കര്‍ത്താവായ മാര്ട്ടിന് ലൂഥറിന് ശേഷം മുല്‍ജിയെ ‘ഇന്ത്യന്‍ ലൂഥര്‍’ എന്ന് വാഴ്ത്തപ്പെട്ടു,
ആദ്യം ജൂണ്‍ 14 ന് നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം വൈഷ്ണവി പുഷ്ടിമാര്‍ഗി വിഭാഗത്തിന്റെ അനുയായികളില്‍ നിന്ന് എതിര്‍പ്പ് നേരിട്ടു. ശ്രീകൃഷ്ണ ഭക്തരായ ഈ അനുയായികള്‍, സിനിമ തങ്ങളുടെ മതപരമായ ആചാരങ്ങളെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും അവരുടെ വിശ്വാസങ്ങളെ അനാദരിക്കുന്നുവെന്നും വാദിക്കുന്നു. ഇതേത്തുടര്‍ന്നാണ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി നല്കപ്പെട്ടതും ചിത്രത്തിന്റെ റിലീസ് താല്‍ക്കാലികമായി തടയാന്‍ കാരണമായതും.