Crime

ലൈവ്-ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ റെയിൽവേ ട്രാക്കിൽ ചാടിയ യുവതിക്ക് ദാരുണാന്ത്യം

ലൈവ്-ഇൻ പങ്കാളിയെ ഭയപ്പെടുത്താൻ ആഗ്ര റെയിൽവേ ട്രാക്കിലേയ്ക്ക് ചാടിയ യുവതിക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം. റാണി എന്ന 38 കാരിയായ സ്ത്രീക്കാണ് ജീവൻ നഷ്ടപ്പെട്ടത്. തിങ്കളാഴ്ച രാത്രി 11:08 ഓടെയാണ് സംഭവം , റാണി തന്റെ ലൈവ്-ഇൻ പങ്കാളിയായ കിഷോറുമായി ചൂടേറിയ തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് അയാളെ ഭയപ്പെടുത്താൻ റെയിൽവേ ട്രാക്കിലേക്ക് ചാടുകയുമാണ് ഉണ്ടായത്.

പൊലീസ് റിപ്പോർട്ട് പ്രകാരം ലോഹമാണ്ടി പ്രദേശത്തെ ബർഫ് വാലി ഗലിയിലാണ് റാണിയും കിഷോറും ഒരുമിച്ച് താമസിച്ചിരുന്നത്. ചൗ മെയിൻ വെണ്ടറായി ജോലി ചെയ്യുന്ന കിഷോർ തിങ്കളാഴ്ച രാത്രി 10 മണിയോടെ മദ്യലഹരിയിലാണ് വീട്ടിൽ തിരിച്ചെത്തിയത്. മദ്യപാന ശീലത്തെച്ചൊല്ലി ഇവര്‍ തർക്കം തുടങ്ങി, റാണി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ അത് രൂക്ഷമായി. ഇതിനിടെ രണ്ടുപേരും രാജ കി മാണ്ഡി സ്റ്റേഷനിലെത്തി.

സ്‌റ്റേഷനിലെത്തിയ ശേഷം ഇരുവരും രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെ കസേരകളിൽ ഇരുന്ന് വാക്ക് തർക്കം തുടർന്നു. തര്‍ക്കത്തിനിടെ പെട്ടെന്ന് കിഷോറിനെ ഭയപ്പെടുത്താൻ ഉദ്ദേശിച്ച് റാണി ട്രാക്കിലേക്ക് ചാടി. ട്രാക്കിലൂടെ കേരളാ എക്സ്പ്രസ് അടുത്തുവരുന്നത് കണ്ട് പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും കയറാന്‍ കഴിഞ്ഞില്ല. ട്രെയിൻ തട്ടി യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി.

പോലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ അവൾ മരണത്തിന് കീഴടങ്ങി. ഒരു വർഷത്തിലേറെയായി കിഷോറുമായി റാണി പ്രണയത്തിലായിരുന്നു.. റാണിക്ക് മുൻ വിവാഹത്തിൽ മൂന്ന് ആൺമക്കളുണ്ട്. റാണിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി പോലീസ്അറിയിച്ചു.