ഹൂസ്റ്റൺ: ആദ്യ ലോകകപ്പ് മത്സരത്തിൽ വലിയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും കാണികളുടെ നിറഞ്ഞ കൈയടി നേടിയിരിക്കുകയാണ് ക്യുറാസോ എന്ന ചെറിയ ദ്വീപ് രാജ്യം. ഗ്രൂപ്പ് ഇയിൽ നടന്ന പോരാട്ടത്തിൽ കരുത്തരായ ജർമനിയോട് ഒന്നിനെതിരെ ഏഴ് ഗോളുകൾക്കാണ് അവർ തോറ്റത്. എങ്കിലും തങ്ങളുടെ ആദ്യ ലോകകപ്പിൽ തന്നെ ജർമനിയെപ്പോലൊരു വമ്പൻ ടീമിനെതിരെ കന്നി ഗോൾ നേടാൻ സാധിച്ചത് ക്യുറാസോയ്ക്ക് വലിയ നേട്ടമായി മാറി.
മത്സരത്തിലുടനീളം ജർമനിയുടെ പൂർണ്ണ ആധിപത്യമാണ് കാണാൻ കഴിഞ്ഞത്. ലോകകപ്പ് ചരിത്രത്തിൽ ജർമനിയുടെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണിത്. 2002 ലോകകപ്പിൽ സൗദി അറേബ്യയെ 8-0 നും, 2014 സെമി ഫൈനലിൽ ബ്രസീലിനെ 7-1 നും തോൽപ്പിച്ചതാണ് ഇതിനു മുൻപുള്ള ജർമനിയുടെ വലിയ വിജയങ്ങൾ. കായ് ഹാവെർട്സ് രണ്ട് ഗോളുകൾ നേടിയ മത്സരത്തിൽ ഫെലിക്സ് മേച്ച, നിക്കോ ഷ്ളോട്ടെർബെക്ക്, ജമാൽ മുസിയാല, നഥാനിയെൽ ബ്രൗൺ, ഡെനിസ് ഉൻഡാഫ് എന്നിവരും ജർമനിക്കായി ലക്ഷ്യം കണ്ടു. ക്യുറാസോയുടെ ഏക ആശ്വാസ ഗോൾ ലിവാനോ കോമെൻസിയയുടെ വകയായിരുന്നു.
കളി തുടങ്ങിയ നിമിഷം മുതൽ ജർമനി ക്യുറാസോ ബോക്സിലേക്ക് തുടർച്ചയായി ആക്രമണം അഴിച്ചുവിട്ടു. കളിയിൽ ഒന്ന് നിലയുറപ്പിക്കാൻ പോലും ക്യുറാസോ പ്രതിരോധ നിരയിലെ ഡെവെറോൺ ഫോൺവില്ലെ, അർമാൻഡോ ഒബിസ്പോ, റിച്ചെഡ്ലി ബസോയെർ, ഷെറെൽ ഫ്ളോറാനസ് എന്നിവർക്ക് കഠിനമായി അധ്വാനിക്കേണ്ടി വന്നു. ഇതിന്റെ ഫലമായി ആറാം മിനിറ്റിൽ ഫെലിക്സ് മേച്ചയിലൂടെ ജർമനി മുന്നിലെത്തി. ലോകകപ്പിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടാൻ മേച്ചയ്ക്കായി. മുസിയാല നടത്തിയ മികച്ച മുന്നേറ്റമാണ് ഈ ഗോളിന് വഴിയൊരുക്കിയത്. ഒബിസ്പോ മുസിയാലയെ തടഞ്ഞെങ്കിലും പന്ത് ക്ലിയർ ചെയ്യാൻ ക്യുറാസോയ്ക്ക് കഴിഞ്ഞില്ല. പന്ത് തട്ടിയെടുത്ത് ഫ്ലോറിയൻ വിർട്ട്സ് നൽകിയ പാസ് മേച്ച ഒട്ടും സമയം കളയാതെ വലയിലെത്തിക്കുകയായിരുന്നു.
ഗോൾ വീണ ശേഷവും പന്ത് കിട്ടുമ്പോഴെല്ലാം ക്യുറാസോ വേഗത്തിലുള്ള നീക്കങ്ങൾ നടത്തിക്കൊണ്ടിരുന്നു. എന്നാൽ ജർമൻ പ്രതിരോധം ഉറച്ചുനിന്നു. ലെറോയ് സാനെ, മുസിയാല, വിർട്സ്, പാവ്ലോവിക് എന്നിവർ ചേർന്ന് ക്യുറാസോ ബോക്സിൽ നിരന്തരം അപകടം സൃഷ്ടിച്ചു. 14-ാം മിനിറ്റിൽ വിർട്സിന്റെ ഒരു ഷോട്ട് നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. ഈ സമയത്താണ് ജർമൻ ഗോൾകീപ്പർ മാനുവൽ നൂയർ മത്സരത്തിൽ ആദ്യമായി പന്ത് തൊടുന്നത്. ജർമൻ ബോക്സിലേക്ക് ആദ്യമായി പന്തെത്തിക്കാൻ ക്യുറാസോയ്ക്ക് 19 മിനിറ്റുകൾ കാത്തിരിക്കേണ്ടി വന്നു. തുടർന്ന് 21-ാം മിനിറ്റിൽ മികച്ചൊരു നീക്കത്തിലൂടെ 22 കാരനായ ലിവാനോ കോമെൻസിയ ക്യുറാസോയുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഗോൾ സ്വന്തമാക്കി. ഈ ഗോൾ വഴങ്ങിയിട്ടും ജർമനിയുടെ ആക്രമണങ്ങളുടെ മൂർച്ച ഒട്ടും കുറഞ്ഞില്ല.
28-ാം മിനിറ്റിൽ നിക്കോ ഷ്ളോട്ടെർബെക്കിന്റെ ഹെഡർ ക്യുറാസോ ഗോളി എലോയ് റൂം തട്ടിയകറ്റി. എന്നാൽ 38-ാം മിനിറ്റിൽ ജർമനി വീണ്ടും ലീഡെടുത്തു. ബ്രൗൺ എടുത്ത കോർണർ കിക്ക് ഹെഡറിലൂടെ നിക്കോ ഷ്ളോട്ടെർബെക്ക് വലയിലാക്കുകയായിരുന്നു. ജർമനിക്കായി താരം നേടുന്ന ആദ്യ ലോകകപ്പ് ഗോലായിരുന്നു ഇത്. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ജർമനിക്ക് അനുകൂലമായി പെനാൽറ്റിയും ലഭിച്ചു. മേച്ചയെ റിച്ചെഡ്ലി ബസോയെർ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത കായ് ഹാവെർട്സ് പന്ത് എളുപ്പത്തിൽ വലയിലാക്കി.
രണ്ടാം പകുതിയിലും ജർമൻ ആക്രമണങ്ങൾക്ക് ഒട്ടും കുറവുണ്ടായില്ല. 47-ാം മിനിറ്റിൽ ക്യാപ്റ്റൻ ജോഷ്വാ കിമ്മിഷിന്റെ പാസിൽ നിന്ന് മുസിയാല ജർമനിയുടെ നാലാം ഗോൾ നേടി. ഇതോടെ ക്യുറാസോ താരങ്ങളുടെ ആവേശം ചോർന്നുപോയി. പിന്നീട് മൈതാനത്ത് ജർമനിയുടെ നിരന്തരമായ മുന്നേറ്റങ്ങൾ മാത്രമാണ് കാണാനുണ്ടായിരുന്നത്. 68-ാം മിനിറ്റിൽ നഥാനിയെൽ ബ്രൗണും, 78-ാം മിനിറ്റിൽ ഡെനിസ് ഉൻഡാഫും ലക്ഷ്യം കണ്ടു. ഒടുവിൽ 88-ാം മിനിറ്റിൽ ഹാവെർട്സ് തന്റെ രണ്ടാം ഗോളും നേടി ജർമനിയുടെ വമ്പൻ ഗോൾ പട്ടിക പൂർത്തിയാക്കി.




