ബെംഗളൂരു മഹാലക്ഷ്മിപുരത്ത് പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പകയിൽ യുവതിയെ യുവാവ് കഴുത്തറുത്തു കൊലപ്പെടുത്തി. തന്റെ കാമുകന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന സത്യാവസ്ഥ തിരിച്ചറിഞ്ഞ് യുവതി ബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ക്രൂരമായ കൊലപാതകത്തിന് കാരണമായത്. ഞായറാഴ്ച രാത്രി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു ആക്രമണം.
ഇരുപത്തിമൂന്നുകാരിയായ അഞ്ജലി, രാജീവ് എന്ന യുവാവുമായി രണ്ടു വർഷത്തിലേറെയായി പ്രണയത്തിലായിരുന്നു. എന്നാൽ, രാജീവ് നിരവധി മോഷണക്കേസുകളിൽ പ്രതിയാണെന്നും അയാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും വൈകിയാണ് അഞ്ജലി അറിഞ്ഞത്. ഇതോടെ രാജീവുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് കുടുംബവും അഞ്ജലിയെ ഉപദേശിച്ചു.
തുടർന്ന് ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ അഞ്ജലി, രാജീവിന്റെ ഫോൺ നമ്പറും വാട്സാപ്പും ബ്ലോക്ക് ചെയ്തു. പലതവണ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും അഞ്ജലി വഴങ്ങാതിരുന്നതോടെ പ്രകോപിതനായ രാജീവ്, വീട്ടിൽ കയറി അഞ്ജലിയുടെ കഴുത്തറുക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. നിലവിൽ ഒളിവിൽ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.




