2026-ലെ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വേറിട്ട രീതിയിൽ യോഗാഭ്യാസവുമായി ഇന്ത്യൻ നാവികസേന. ഐ.എൻ.എസ് സാതവാഹനയിൽ നടന്ന പ്രത്യേക ചടങ്ങിൽ 40 നാവികസേനാ ഉദ്യോഗസ്ഥരാണ് വെള്ളത്തിനടിയിൽ യോഗാസനങ്ങൾ ചെയ്തത്. നാവികസേനാ ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ അച്ചടക്കവും ഏകാഗ്രതയും വിളിച്ചോതുന്ന ഈ പ്രകടനം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഐ.എൻ.എസ് സാതവാഹന തങ്ങളുടെ എക്സ് (ട്വിറ്റർ) ഹാൻഡിലിൽ പങ്കുവെച്ച വിവരങ്ങൾ പ്രകാരം, ശ്വാസനിയന്ത്രണവും കടുത്ത സഹിഷ്ണുതയും ആവശ്യപ്പെടുന്ന വിവിധ യോഗാസനങ്ങൾ നാവികർ വെള്ളത്തിനടിയിൽ വളരെ കൃത്യതയോടെയാണ് ചെയ്തത്. കഠിനമായ സാഹചര്യങ്ങളിലും യോഗ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും, അത് ഉദ്യോഗസ്ഥരുടെ മാനസിക കരുത്തും ശാന്തതയും എങ്ങനെ വർദ്ധിപ്പിക്കുമെന്നും ഈ സെഷൻ കാണിച്ചുതരുന്നു. സമുദ്രത്തിനടിയിലെ കഠിനമായ ദൗത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത്തരം കഴിവുകൾ ഏറെ അത്യാവശ്യമാണെന്ന് നാവികസേനാ ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെള്ളത്തിനടിയിൽ ഒരേ താളത്തിൽ ഭുജംഗാസനം അടക്കമുള്ള യോഗാസനങ്ങൾ ചെയ്യുന്ന നാവികരുടെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
ലെഫ്റ്റനന്റ് കമാൻഡർ ആരുഷ് ശർമ്മയുടെ നേതൃത്വത്തിലുള്ള നാവികസേനയിലെ തന്നെ യോഗ വിദഗ്ദ്ധരാണ് ഈ പരിശീലനത്തിന് മേൽനോട്ടം വഹിച്ചത്. ശ്വാസനിയന്ത്രണത്തിലൂടെയും കൃത്യമായ ചലനങ്ങളിലൂടെയും സമ്മർദ്ദമേറിയ സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്ന് നാവികർ ഇതിലൂടെ മനസ്സിലാക്കി. ഉദ്യോഗസ്ഥരുടെ സമഗ്രമായ ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനും നാവികസേന നൽകുന്ന പ്രാധാന്യമാണ് ഈ സംരംഭത്തിലൂടെ വ്യക്തമാകുന്നത്. ‘ഒരു ഭൂമി, ഒരു ആരോഗ്യം’ എന്ന യോഗ ദിന സന്ദേശത്തെ മുൻനിർത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. കഠിനമായ സാഹചര്യങ്ങളിലും മാനസിക സമ്മർദ്ദം കുറയ്ക്കാനും ഏകാഗ്രത നിലനിർത്താനും സഹായിക്കുന്നതിനാൽ സായുധ സേനകളിൽ യോഗ ഇപ്പോൾ വലിയ രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.
രാജ്യം പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്ന വേളയിലാണ് നാവികസേനയുടെ ഈ വേറിട്ട പ്രകടനം. കൊൽക്കത്തയിലെ റെഡ് റോഡിൽ നടന്ന പ്രധാന യോഗ ദിന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. യോഗ ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ’ എന്നതാണ് ഈ വർഷത്തെ യോഗ ദിനത്തിന്റെ പ്രധാന സന്ദേശം. പ്രായമാകുമ്പോഴും ശരീരത്തിന്റെ വഴക്കവും ഊർജ്ജസ്വലതയും നിലനിർത്താൻ പതിവായ യോഗാഭ്യാസം സഹായിക്കുമെന്നും, ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും മികച്ച മാനസിക-ശാരീരിക ആരോഗ്യം ഉറപ്പാക്കാൻ ഇത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.




