ബർമിംഗ്ഹാം: ഞായറാഴ്ച നടന്ന ഇന്ത്യ-പാകിസ്ഥാൻ വനിതാ ടി20 ലോകകപ്പ് മത്സരത്തിനിടെ സഹതാരം ജെമീമ റോഡ്രിഗസ് ബൗണ്ടറി ലൈനിൽ നിന്ന് എറിഞ്ഞ പന്ത് കൊണ്ട് ഇന്ത്യൻ താരം ശ്രേയാങ്ക പാട്ടീൽ വേദനകൊണ്ട് പുളയുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ജെമീമയുടെ ത്രോ ചെയ്ത പന്ത് നേരിട്ട് വന്ന് ശ്രേയാങ്കയുടെ അടിവയറ്റിൽ കൊള്ളുകയായിരുന്നു.
ഈ അപ്രതീക്ഷിത നിമിഷം കണ്ട് ആദ്യം ജെമീമ പെട്ടെന്ന് ചിരിച്ചുപോകുന്നതും വീഡിയോയിൽ കാണാം. പന്ത് ആഘാതത്തോടെ വന്ന് കൊണ്ടതിനെത്തുടർന്ന് വേദനയിലായ ശ്രേയാങ്കയെ പരിശോധിക്കാൻ ഉടൻ തന്നെ ഫിസിയോയ്ക്ക് മൈതാനത്തേക്ക് ഓടിയെത്തേണ്ടി വന്നു.
ബർമിംഗ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന ഈ മത്സരത്തിൽ പാകിസ്ഥാനെ 64 റൺസിന്റെ വൻ മാർജിനിലാണ് ഇന്ത്യൻ വനിതാ ടീം തോൽപ്പിച്ചത്. കളിയുടെ പതിനൊന്നാം ഓവറിലായിരുന്നു സംഭവം . പാകിസ്ഥാൻ ബാറ്റർ നതാലിയ അടിച്ച പന്ത് എക്സ്ട്രാ കവർ മേഖലയിൽ ഫീൽഡ് ചെയ്യുകയായിരുന്ന ജെമീമ റോഡ്രിഗസിന്റെ കൈകളിലേക്കാണ് ചെന്നത്.
പന്ത് കൈക്കലാക്കിയ ജെമീമ അത് ബൗളറുടെ ഭാഗത്തേക്ക് എറിഞ്ഞു. എന്നാൽ അവിടെ പന്ത് പിടിക്കാൻ നിന്ന ശ്രേയാങ്കയ്ക്ക് അത് കൃത്യമായി തടുക്കാനായില്ല, പന്ത് നേരെ വന്ന് അവരുടെ ശരീരത്തിൽ ഇടിക്കുകയായിരുന്നു. വേദന കാരണം ശ്രേയാങ്ക മൈതാനത്ത് വീണുപോയി. തുടർന്ന് ഫിസിയോ എത്തി പരിശോധിക്കുകയും, വേദനയ്ക്ക് ശമനം ലഭിച്ചതോടെ താരം എഴുന്നേറ്റ് കളി തുടരുകയും ചെയ്തു.
എഡ്ജ്ബാസ്റ്റണിലെ നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി തികച്ചും ഏകപക്ഷീയമായ മത്സരത്തിലാണ് ഇന്ത്യൻ വനിതകൾ പാകിസ്ഥാനെ പരാജയപ്പെടുത്തിയത്. നാല് ഓവറിൽ വെറും 10 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമ്മയാണ് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2026 വനിതാ ടി20 ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഈ പ്രകടനത്തോടെ ടൂർണമെന്റിൽ ഇതുവരെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായി മാറാനും ദീപ്തിക്ക് സാധിച്ചു.




