പ്രായപൂർത്തിയാകാത്ത 2 വിദ്യാർഥിനികളെ മദ്യം കൊടുത്ത് ബോധം കെടുത്തിയ ശേഷം ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ 3 പേരെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. ശംഖുമുഖം ചെറുവെട്ടുകാട് അക്ഷയയിൽ എബിൻ (19), കുര്യാത്തി മാണി റോഡ് കമുകുവിളാകം വീട്ടിൽ അഭിലാഷ് (കുക്കു–24), ബീമാപള്ളി പത്തേക്കറിനു സമീപം ഫൈസർ ഖാൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് പോക്സോ വകുപ്പു പ്രകാരം അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കഴക്കൂട്ടത്ത് കഴിഞ്ഞ മാസം 17നായിരുന്നു സംഭവം. മൂന്നംഗ സംഘം രണ്ടു വിദ്യാർഥിനികൾക്ക് തമ്പുരാൻമുക്കിനു സമീപമുള്ള ഹോട്ടലിൽവച്ച് മദ്യം നൽകിയെന്ന് പൊലീസ് പറഞ്ഞു. അമിതമായി മദ്യം അകത്തു ചെന്ന വിദ്യാർഥിനികൾ കുഴഞ്ഞു വീണപ്പോൾ മുഖം കഴുകിക്കൊടുക്കാൻ എന്ന വ്യാജേനെ ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.
അബോധാവസ്ഥയിലായിരുന്ന പെൺകുട്ടികളെ ഇവർതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറഞ്ഞു. മദ്യം ഉള്ളിൽ ചെന്നതിന്റെ മയക്കം വിട്ട പെൺകുട്ടികളാണ് മൂന്നംഗ സംഘം ലൈംഗികമായി ഉപദ്രവിച്ച കാര്യം രക്ഷിതാക്കളെ അറിയിച്ചത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുമ്പ പൊലീസ് പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.