Featured Spotlight

നീരവ് മോദിയെയും മല്യയെയും പൂട്ടിയ സിങ്കം പടിയിറങ്ങുന്നു; വിരമിക്കാൻ 11 വർഷം ബാക്കിനില്‍ക്കെ VRS എടുത്ത് സത്യബ്രത കുമാർ

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കള്ളപ്പണം വെളുപ്പിക്കൽ കേസുകൾ അന്വേഷിച്ച് ശ്രദ്ധേയനായ ഇ.ഡി. മുൻ സ്പെഷ്യൽ ഡയറക്ടർ സത്യബ്രത കുമാർ (48) ഔദ്യോഗിക സർവീസിൽ നിന്നും സ്വയം വിരമിച്ചു (വി.ആർ.എസ്). വിരമിക്കാൻ ഇനിയും 11 വർഷം ബാക്കിനിൽക്കെയാണ് അദ്ദേഹം സർക്കാർ ജോലി ഉപേക്ഷിച്ചിരിക്കുന്നത്.

2004 ബാച്ചിലെ കസ്റ്റംസ് ആൻഡ് ഇൻഡയറക്ട് ടാക്സസ് കേഡറിലെ ഐ.ആർ.എസ് ഉദ്യോഗസ്ഥനായ സത്യബ്രത കുമാർ, ഒരു വർഷം മുൻപാണ് ഇ.ഡിയിലെ സേവനം അവസാനിപ്പിച്ച് സ്വന്തം മാതൃവകുപ്പിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് പശ്ചിമ ബംഗാളിലെ സിലിഗുരിയിൽ കമ്മീഷണർ (അപ്പീൽസ്) ആയി ജോലി ചെയ്തുവരികയായിരുന്നു. ഇ.ഡിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലം (ഏതാണ്ട് പന്ത്രണ്ട് വർഷത്തോളം) ഡെപ്യൂട്ടേഷനിൽ സേവനമനുഷ്ഠിച്ച അപൂർവ്വം ഉദ്യോഗസ്ഥരിൽ ഒരാളാണ് അദ്ദേഹം.

കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ വി.ആർ.എസ് അപേക്ഷയ്ക്ക് അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഈ മാസമാദ്യം പുറത്തിറങ്ങുകയും ചെയ്തു. സാധാരണ രീതിയിൽ 2037-ലായിരുന്നു അദ്ദേഹം സർവീസിൽ നിന്നും വിരമിക്കേണ്ടിയിരുന്നത്. ഇ.ഡിയുടെ മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ റീജിയണൽ ഓഫീസിൽ നിന്നാണ് സത്യബ്രത കുമാർ പ്രമുഖ അന്വേഷണങ്ങൾക്ക് നേതൃത്വം നൽകിയത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്ത് നടന്ന ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പുകളാണ് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ അന്വേഷിച്ചത്.

പ്രമുഖ വജ്ര വ്യാപാരികളായ നീരവ് മോദിയും മെഹുൽ ചോക്സിയും ചേർന്ന് നടത്തിയ 200 കോടി യുഎസ് ഡോളറിന്റെ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യൻ ബാങ്കിങ് രംഗത്തെ വലിയ സുരക്ഷാ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന ഈ കേസിൽ, തട്ടിപ്പിലൂടെ വിദേശത്ത് സമ്പാദിച്ച കോടിക്കണക്കിന് രൂപയുടെ ആസ്തികൾ കണ്ടുകെട്ടാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൂടാതെ പ്രമുഖ മദ്യ വ്യവസായി വിജയ് മല്യക്കെതിരെയുള്ള ബാങ്ക് വായ്പ തട്ടിപ്പ് കേസ് അന്വേഷിച്ചതും ഇദ്ദേഹമാണ്.

മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട നിരവധി കേസുകളും ഛത്തീസ്ഗഢിലെ രാഷ്ട്രീയക്കാർക്കും വ്യവസായികൾക്കും പങ്കുള്ള ഓൺലൈൻ ചൂതാട്ട ആപ്പ് കേസും അന്വേഷിച്ചതും കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഇ.ഡിയിൽ നിന്നും മാറിയതിന് തൊട്ടുപിന്നാലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ സർക്കാർ സർവീസിൽ നിന്നും രാജിവയ്ക്കുന്ന സംഭവം ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് ഉണ്ടാകുന്നത്.

2025 ജൂലൈയിൽ മുൻ ഇ.ഡി ജോയിന്റ് ഡയറക്ടറായിരുന്ന കപിൽ രാജ് വിരമിക്കാൻ 15 വർഷം ബാക്കിനിൽക്കെ സർവീസിൽ നിന്നും രാജിവച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരെ അറസ്റ്റ് ചെയ്തത് കപിൽ രാജിന്റെ മേൽനോട്ടത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *