ന്യൂഡല്‍ഹി: പരസ്പരസമ്മതത്തോടെയുള്ള ബന്ധം വഷളാകുമ്പോള്‍ ബലാത്സംഗക്കേസ് ഫയല്‍ ചെയ്ത് ക്രിമിനല്‍ നീതിന്യായവ്യവസ്ഥയെ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക രേഖപ്പെടുത്തി സുപ്രീം കോടതി.
വിവാഹിതയായ സ്ത്രീ മറ്റൊരു പുരുഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, വിവാഹവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതി നല്‍കാനാവില്ലെന്നു കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, ഉജ്ജല്‍ ഭുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണു സുപ്രധാന ഉത്തരവ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍, സ്ത്രീ വിവാഹിതയായതിനാല്‍ നിയമപരമായി മറ്റൊരു വിവാഹം കഴിക്കാന്‍ അര്‍ഹതയില്ല. അതുകൊണ്ടുതന്നെ, വിവാഹവാഗ്ദാനം ലംഘിച്ചെന്ന വാദം ഉന്നയിക്കാനാവില്ല. 1955-ലെ ഹിന്ദു വിവാഹനിയമപ്രകാരം, ജീവിച്ചിരിക്കുന്ന പങ്കാളിയുള്ളപ്പോള്‍ മറ്റൊരു വിവാഹം കഴിക്കുന്നതിനു നിരോധനമുണ്ട്. അതിനാല്‍, ഇതരബന്ധത്തിലായിരുന്ന സമയത്തോ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത തീയതിയിലോ പരാതിക്കാരി വിവാഹിതയായിരുന്നെങ്കില്‍ വിവാഹവാഗ്ദാന ആരോപണത്തിനു നിയമസാധുതയില്ല.
ബലാത്സംഗക്കേസുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, കോടതികള്‍ അതീവജാഗ്രത പാലിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ബലാത്സംഗക്കേസില്‍ ഛത്തിസ്ഗഡിലെ അഭിഭാഷകനെതിരായ നടപടികള്‍ റദ്ദാക്കിക്കൊണ്ടാണ് സുപ്രീം കോടതി ഉത്തരവ്. വിവാഹമോചനഹര്‍ജി കോടതി പരിഗണിക്കാനിരിക്കുന്ന 33 വയസുകാരിയാണ് അഭിഭാഷക കൂടിയായ പരാതിക്കാരി.




