Lifestyle

‘ഡിറ്റക്ടീവ് ഡിജിറ്റല്‍’; ഡീസന്റാണെന്ന് തോന്നിയ ഭാവിവരന്‍ കടുത്ത ‘വിഷം’; താന്‍ എങ്ങിനെ രക്ഷപ്പെട്ടെന്ന യുവതിയുടെ പോസ്റ്റ് വൈറല്‍

വിവാഹത്തിന് മുമ്പ് ഡിജിറ്റല്‍ മാര്‍ഗ്ഗത്തിലൂടെ ഭാവിവരന്റെ സ്വഭാവ പരിശോധന നടത്തിയ യുവതി, യുവാവിന്റെ മോശം സ്വഭാവങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹത്തില്‍ നിന്നും പിന്മാറി.

നിര്‍ബന്ധബുദ്ധി, വൈകാരികമായി അസ്ഥിരത, ആവശ്യപ്പെടാതെ തന്നെ നഗ്‌നചിത്രങ്ങള്‍ അയയ്ക്കല്‍, ഉപദ്രവിക്കുന്നതിനെ മഹത്വവല്‍ക്കരിക്കുക, അനാവശ്യം പറയല്‍ തുടങ്ങി തന്റെ വരന്‍ ടോക്‌സിക്കാണെന്ന് അവള്‍ കണ്ടെത്തി. വിവാഹത്തിന് മുമ്പായി പങ്കാളിയുടെ സ്വഭാവത്തെപ്പറ്റി ഡിജിറ്റല്‍ പശ്ചാത്തല പരിശോധനയുടെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്നതിനായി യുവതി തന്റെ കണ്ടെത്തല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ്.

‘വിഷമുള്ള’ പുരുഷനില്‍ നിന്ന് താന്‍ എങ്ങിനെ സ്വയം രക്ഷപ്പെട്ടുവെന്നതിന്റെ കഥ യുവതി ‘2025-ലെ അറേഞ്ച്ഡ് മാര്യേജ്: വൈ ഗേള്‍സ് നീഡ് ടു ഫുള്‍ ഡിജിറ്റല്‍ ബാക്ക്ഗ്രൗണ്ട് ചെക്ക് (മൈ സ്റ്റോറി)’ എന്ന തലക്കെട്ടില്‍ റെഡ്ഡിറ്റിലാണ് പങ്കുവെച്ചത്. ഉന്നതസ്ഥാനത്തിരിക്കുന്ന ചില പുരുഷന്മാരുടെ സ്വഭാവം എത്ര അപകടകരമായി അനാവരണം ചെയ്യപ്പെടുമെന്ന് പോസ്റ്റ് തനിക്ക് മനസ്സിലാക്കിത്തന്നെന്നും ഇവര്‍ പറഞ്ഞു.

പ്രൊഫഷണല്‍ ജോലിയുള്ള വ്യക്തിയും ഏറെ ബഹുമാനം തോന്നുന്നയാളുമായിരുന്നു അയാളെന്ന് അവര്‍ പറഞ്ഞു. മറ്റൊരു സുഹൃത്തിന്റെ ഐഡി ഉപയോഗിച്ചാണ് അയാളോട് സംസാരിച്ചത്. എന്നാല്‍ കണ്ടെത്തിയത് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും യുവതി പറഞ്ഞു.

ആ മനുഷ്യന്‍ ഗ്രാഫിക് ഫോട്ടോകള്‍ അയച്ചുവെന്നും അശ്ലീലം കാണുന്നതിനെക്കുറിച്ച് വീമ്പിളക്കിയെന്നും അവര്‍ പറഞ്ഞു. എല്ലാ പെണ്‍കുട്ടികള്‍ക്കുമായി പങ്കുവച്ച സന്ദേശത്തില്‍, ജോലി സ്ഥാനമോ കുടുംബ പ്രശസ്തിയോ ഒരിക്കലും വിശ്വസിക്കരുതെന്ന് യുവതി പറഞ്ഞു.

ലിങ്ക്ഡ്ഇന്‍ പോലുള്ള ഡിജിറ്റല്‍ മീഡിയകളും അവരുടെ പഴയ ഇന്‍സ്റ്റാഗ്രാം കമന്റുകളും പരിശോധിക്കാന്‍ അവര്‍ നിര്‍ദ്ദേശിച്ചു. ഇയാളെ വേണ്ടെന്നുവച്ചെന്നും ഇക്കാര്യം വീട്ടുകാരോട് പറഞ്ഞതായും യുവതി പറഞ്ഞു. നിങ്ങളുടെ സമാധാനം സംരക്ഷിക്കുക. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കില്‍ നിങ്ങളുടെ ധൈര്യത്തില്‍ വിശ്വസിക്കുകയെന്നും അവര്‍ പറഞ്ഞു. അതേസമയം യുവതിയുടെ പോസ്റ്റിന് വലിയ പ്രതികരണമുണ്ടായി. ‘ഇത് പെണ്‍കുട്ടികളില്‍ മാത്രം ഒതുങ്ങരുത്’ എന്നായിരുന്നു സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രതികരിച്ചത്.