പട്‌നയ്ക്കു സമീപം ഷാപൂരിൽ ഭർത്താവിന്റെ മുന്നിൽ ഭാര്യയെ യുവാക്കള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. പോലീസ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഷാപൂര്‍ ദേര ഗ്രാമത്തില്‍ ഒരു പരിപാടി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം.
ദിഗ്വാര റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെത്തിയതായിരുന്നു ഭര്‍ത്താവ്. ദമ്പതികളെ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ അക്രമികള്‍ അവരെ റെയില്‍വേ സ്റ്റേഷനിലേക്ക് അവരെ നയിക്കുന്നതിനുപകരം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ഭര്‍ത്താവിനെ ബന്ദിയാക്കി. കണ്‍മുന്നില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കി.
കുറ്റകൃത്യത്തിന് ശേഷം, പ്രതികള്‍ ദമ്പതികളെ സ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടതായി എ.എസ്.പി (ദാനപൂര്‍) പറഞ്ഞു. ഇരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു. പ്രതികളായ മനോജ് കുമാറും മനീഷ് കുമാറും ബുധനാഴ്ച രാത്രി അറസ്റ്റിലായി. മൂന്നാമത്തെ പ്രതിയായ നാഗേന്ദ്ര കുമാറിനെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മുന്‍പ് നടന്ന മറ്റു ചില കുറ്റകൃത്യങ്ങളുമായി ഈ കേസിനും സാമ്യമുണ്ട്.
ഒഡീഷയില്‍ നിന്നുള്ള 27 വയസ്സുള്ള ഒരു സ്ത്രീയെ ബീഹാറില്‍ നിന്നുള്ള മൂന്ന് അതിഥി തൊഴിലാളികള്‍ തിരുപ്പൂരില്‍ സമാനരീതിയില്‍ ബലാത്സംഗത്തിന് ഇരയാക്കി. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ബീഹാറില്‍ നിന്നുള്ള അതിഥി തൊഴിലാളികളായ മുഹമ്മദ് നാദിം (24), മുഹമ്മദ് ഡാനിഷ് (25), മുഹമ്മദ് മുര്‍ഷിത്ത് (20) എന്നിവരാണ് പ്രതികള്‍.
മൂവരും ജോലി വാഗ്ദാനം ചെയ്ത് ദമ്പതികളെ ലക്ഷ്മി നഗറിലെ വാടക മുറിയിലേക്ക് കൊണ്ടുപോയി. അവിടെ രാത്രി താമസം വാഗ്ദാനം ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ആ രാത്രിയില്‍, മൂന്ന് പേരും ഭര്‍ത്താവിനെ ആക്രമിക്കുകയും കയറുകൊണ്ട് കെട്ടിയിടുകയും ചെയ്തു. കത്തികാട്ടി ദമ്പതികളെ ഭീഷണിപ്പെടുത്തി അവര്‍ സ്ത്രീയെ ബലാത്സംഗം ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.