Crime

50 ലക്ഷവും 100 പവനും വാങ്ങി 51കാരിയെ 28കാരന്‍ വിവാഹം കഴിച്ചു, രണ്ടരമാസത്തിനുള്ളില്‍ ഷോക്കടിപ്പിച്ചു കൊന്നു

തിരുവനന്തപുരം: അന്‍പത്തിയൊന്നുകാരിയായ ഭാര്യയെ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 28 വയസുകാരനായ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി. കാരക്കോണം സ്വദേശിയായ ശാഖ കുമാരിയെ കൊലപ്പെടുത്തിയ കേസിലാണ് അരുണ്‍ കുറ്റക്കാരനെന്നു നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചത്.

ശിക്ഷ ഇന്നു വിധിക്കും. 50 ലക്ഷം രൂപയും നൂറ് പവനും വാങ്ങിയാണ് ശാഖാകുമാരിയെ അരുണ്‍ വിവാഹം കഴിച്ചത്. ലക്ഷങ്ങളുടെ സ്വത്തിനു ഉടമയായ ഭാര്യയെ വിവാഹം കഴിച്ചു രണ്ടര മാസത്തിനുള്ളിലാണ് അരുണ്‍ കൊലപ്പെടുത്തിയത്. ശാഖയെ കിടപ്പു മുറിയില്‍ വച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയശേഷം ഹാളില്‍ വച്ചു ഷോക്കേല്‍പ്പിക്കുകയായിരുന്നു എന്നാണ് അരുണ്‍ പൊലീസിനു നല്‍കിയ മൊഴി.

ശാഖയുടെ സ്വത്ത് തട്ടിയെടുക്കാനാണു കൊലപ്പെടുത്തിയതെന്നാണ് അരുണ്‍ വെളിപ്പെടുത്തിയത്. കിടപ്പുമുറിയിലും ബെഡ്ഷീറ്റിലും രക്തത്തിന്റെ പാടുകള്‍ ഉണ്ടായിരുന്നു.

നെയ്യാറ്റിന്‍കരയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്ന ശാഖ ആശുപത്രിയില്‍വച്ചു പരിചയപ്പെട്ട അരുണുമായി പ്രണയത്തിലാവുകയായിരുന്നു. ഭര്‍ത്താവിന്റെ സ്വഭാവം നന്നാകാന്‍ ശാഖ എടുത്ത വ്രതം അവസാനിക്കുന്ന ദിവസമായിരുന്നു കൊലപാതകം.