Crime

ഹോട്ടലില്‍ 16കാരിയെ പീഡിപ്പിച്ചു; മോട്ടിവേഷണൽ സ്പീക്കറായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

മലപ്പുറത്ത്  പോക്സോ കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. ലഹരിക്കെതിരെ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ ഫിലിപ്പ്  മമ്പാടാണ് നിലമ്പൂർ പോലീസിന്‍റെ പിടിയിലായത്. 16 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2022 സെപ്റ്റംബറിൽ നടന്ന ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട്  റജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലാണ് പോലീസ് നടപടി. 

കോഴിക്കോട് ചേവായൂർ സ്വദേശിനിയായ 16 വയസ്സുകാരിക്കെതിരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷണൽ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകൾ പങ്കുവെക്കാറുണ്ട്. പീഡനത്തിന് ഇരയായ പെൺകുട്ടി തന്നെ ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. 

മാനസിക വെല്ലുവിളി നേരിടുന്ന 16 വയസ്സുള്ള പെൺകുട്ടിയെ ഫിലിപ്പ് മമ്പാടിന്‍റെയടുത്ത് കൗൺസിലിങ്ങിന് കൊണ്ടുവന്നപ്പോഴാണ് സംഭവം.  കാഞ്ഞങ്ങാടുള്ള ഒരു ഹോട്ടലിൽ വെച്ച് കുട്ടിയെ  പീഡനത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പോലീസ് നടപടി ആരംഭിച്ചിരിക്കുന്നത്.

കൗമാരക്കാരുടെ പ്രശ്നങ്ങൾ അറിഞ്ഞ് സംസാരിക്കുന്ന ഫിലിപ് മമ്പാട് കേരളത്തില്‍ തന്നെ പ്രശസ്തരായ മോട്ടിവേഷണല്‍ സ്പീക്കര്‍മാരില്‍ ഒരാളാണ്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഫിലിപ് മമ്പാട് സര്‍വീസില്‍ നിന്നും സ്വയം വിരമിച്ചതിനു​ശേഷം മോട്ടിവേഷണല്‍ പരിപാടികളില്‍ മുഴുവന്‍ നേരം ഭാഗമാകുകയായിരുന്നു.