Spotlight

നെഹ്‌റുവിന്റെ റെക്കോഡ്‌ മറികടക്കാന്‍ മോദി, രാജ്യം ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി ഭരിച്ച പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദി ഈ മാസം 10-ാം തീയതിയോടെ ഔദ്യോഗിക പദവിയിൽ തുടർച്ചയായി 4,399 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്. ഇതോടെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവാഹർലാൽ നെഹ്‌റുവിന്റെ ചരിത്ര റെക്കോഡ് അദ്ദേഹം മറികടക്കും. ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി, രാജ്യം ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ഭരിച്ച പ്രധാനമന്ത്രിയെന്ന അപൂർവ നേട്ടമാണ് മോദി ഇതിലൂടെ സ്വന്തമാക്കുന്നത്. 2014 മേയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്.

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13-ന് സത്യപ്രതിജ്ഞ ചെയ്തത് മുതൽ 1964 മേയ് 27-ന് അന്തരിക്കുന്നത് വരെ 4,398 ദിവസങ്ങളാണ് നെഹ്‌റു പ്രധാനമന്ത്രി പദവിയിലിരുന്നത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരി ലുണ്ടായിരുന്ന റെക്കോഡ് മോദി നേരത്തെ തന്നെ മറികടന്നിരുന്നു. ഏറ്റവും ദൈർഘ്യമേറിയ തടസ്സമില്ലാത്ത ഭരണകാലയളവിന്റെ പേരിലായിരുന്നു ഇന്ദിരയുടെ റെക്കോഡ്. 1966 ജനുവരി 24 മുതൽ 1977 മാർച്ച് 24 വരെ തുടർച്ചയായി 4,077 ദിവസങ്ങളാണ് അവർ രാജ്യം ഭരിച്ചത്. ഈ റെക്കോഡ് കഴിഞ്ഞ വർഷം ജൂലൈ 25-നാണ് മോദി ഭേദിച്ചത്.

സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിന്റെ തുടക്കത്തിൽ നെഹ്‌റു രാജ്യത്തെ നയിക്കുമ്പോൾ ഇന്ത്യയിലെ ആകെ ജനസംഖ്യ ഏകദേശം 34 കോടിയായിരുന്നു. എന്നാൽ 2014-ൽ മോദി അധികാരം ഏറ്റെടുക്കുമ്പോഴേക്കും ജനസംഖ്യ 131 കോടി കടന്നിരുന്നു, നിലവിൽ ഇത് 146 കോടിയിലധികമായി ഉയരുകയും ചെയ്തിട്ടുണ്ട്. ഇതിനൊപ്പം ഇന്ത്യയിലെ ജനാധിപത്യത്തിന്റെ വ്യാപ്തിയും വലിയ രീതിയിൽ വർധിച്ചു. 1951-52 കാലത്തെ രാജ്യത്തെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ കേവലം 53 രാഷ്ട്രീയ പാർട്ടികളാണ് മത്സരിച്ചിരുന്നതെങ്കിൽ 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അത് 744 ആയി ഉയർന്നു. ആദ്യ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണവും ഏകദേശം 17 കോടി മാത്രമായിരുന്നു.

കോൺഗ്രസിന് പൂർണ്ണ ആധിപത്യമുണ്ടായിരുന്ന ഒരു രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു ജവാഹർലാൽ നെഹ്‌റു രാജ്യം ഭരിച്ചിരുന്നത്; 1952-ലെ പൊതുതെരഞ്ഞെടുപ്പിൽ ആകെയുള്ള 489 ലോക്‌സഭാ സീറ്റുകളിൽ 364 സീറ്റുകളും കോൺഗ്രസ് ഒറ്റയ്ക്ക് നേടിയിരുന്നു. എന്നാൽ ഇതിൽനിന്നും തികച്ചും വ്യത്യസ്തമായി, ശക്തരായ പ്രാദേശിക പാർട്ടികളും വിവിധ സംസ്ഥാനങ്ങളിലെ സഖ്യകക്ഷി സമവാക്യങ്ങളും നിറഞ്ഞ, കടുത്ത മത്സരബുദ്ധിയുള്ള ഒരു രാഷ്ട്രീയ അന്തരീക്ഷത്തിലാണ് നരേന്ദ്ര മോദിയുടെ ഭരണം മുന്നോട്ട് പോകുന്നത്.

തുടർച്ചയായി രണ്ട് തവണ പൂർണ്ണ ഭൂരിപക്ഷത്തോടെ ഭരണം പൂർത്തിയാക്കുന്ന ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയും, നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ വിജയത്തിലേക്ക് നയിക്കുന്ന ആദ്യ നേതാവുമാണ് നരേന്ദ്ര മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായും രാജ്യത്തിന്റെ പ്രധാനമന്ത്രിയായും ഉള്ള അദ്ദേഹത്തിന്റെ ആകെ ഭരണകാലയളവ് 8,930 ദിവസങ്ങൾ പിന്നിട്ടതോടെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച ജനപ്രതിനിധിയായ ഭരണത്തലവനായി അദ്ദേഹം ഈ വർഷം ആദ്യം മാറിയിരുന്നു.