Crime

ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ അതേ സ്ഥലത്ത് ജോലി തുടര്‍ന്ന് സോണി, ഞെട്ടിത്തരിച്ച് നാട്ടുകാര്‍

അയര്‍ക്കുന്നം: ഭാര്യയെ കൊന്നു കുഴിച്ചുമൂടിയ അതേ സ്ഥലത്തു തന്നെ രണ്ടു ദിവസം ജോലി തുടര്‍ന്നു സോണി. അയര്‍ക്കുന്നത്ത് ഭാര്യ അല്‍പ്പനയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സോണിയുടെ ക്രൂര മനോഭാവം നാട്ടുകാരെ ഞെട്ടിച്ചു. ഈ മാസം ഒമ്പതിനും പത്തിനും ഭാര്യക്കൊപ്പം സോണി ഇളപ്പാനിയിലെ നിര്‍മാണം നടക്കുന്ന വീട്ടില്‍ മണ്ണുപണിക്ക് എത്തിയിരുന്നു. ഇരുവര്‍ക്കും തമ്മില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടെന്നു മറ്റുള്ളവര്‍ക്കു തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റവും.

സംഭവമുണ്ടായ 14ന് രാവിലെ 7ന് ദമ്പതികള്‍ ഓട്ടോറിക്ഷയില്‍ ഇവിടെ എത്തിയെങ്കിലും ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. അല്‍പനെയെ കൊല്ലണമെന്നു ലക്ഷ്യം സോണിക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ജോലിക്കിടെ വാക്കുതര്‍ക്കത്തിനും ബഹളത്തിനുമിടെ സമീപത്തെ കരിങ്കല്‍കെട്ടില്‍ സോണി അല്‍പനയുടെ തലയിടിപ്പിച്ചു. ബോധം നഷ്ടമായെന്നു മനസ്സിലായതോടെ അല്‍പനയുടെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി. പിന്നീട് കമ്പിപ്പാരകൊണ്ടു തലയുടെ പിന്നിലടിച്ചു മരണം ഉറപ്പാക്കി. ഇളക്കുമുള്ള മണ്ണായതിനാല്‍ വേഗത്തില്‍ തന്നെ മൃതദേഹം മറവ് ചെയ്തു സോണി ഇവിടെ നിന്നും മടങ്ങി.

അയര്‍ക്കുന്നത്ത് എത്തിയപ്പോള്‍ വീട്ടുടമ സോണിയെ വിളിക്കുകയും ഇന്നു പണിക്കു വരുന്നില്ലേയെന്നു ചോദിച്ചിരുന്നു. വരുന്നുണ്ടെന്നു പറഞ്ഞ സോണി താമസിയാതെ ഇവിടെയെത്തി മറ്റു ജോലിക്കാര്‍ക്കും ഒപ്പം മണ്ണ് നീക്കുന്ന ജോലിയില്‍ ഏര്‍പ്പെടുകയും ചെയ്തു. പിറ്റേന്നും പതിവുപോലെ ഇയാള്‍ ജോലിക്ക് എത്തി. കൂടെയുണ്ടായിരുന്ന പണിക്കാര്‍ ഉള്‍പ്പെടെ ഭാര്യയെക്കുറിച്ച് അന്വേഷിച്ചെങ്കിലും കാണാനില്ലെന്ന് പറഞ്ഞു.
ഇയാളുടെ മറുപടിയില്‍ മറ്റു മറ്റുള്ളവര്‍ക്കും സംശയം തോന്നിയില്ല. ഇവരുടെ നിര്‍ബന്ധത്തെത്തുടര്‍ന്നാണു പോലീസില്‍ പരാതി നല്‍കിയത്. ഇയാളുടെ രീതികളില്‍ പോലീസിനു സംശയം തോന്നിയിരുന്നു.

കൃത്യം നടത്തിയശേഷവും ഇയാളുടെ സ്വഭാവത്തില്‍ മാറ്റമൊന്നും ഉണ്ടായിരുന്നില്ലെന്നും ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നു. പിന്നീട് അയര്‍ക്കുന്നം സ്‌റ്റേഷനില്‍ എത്തി അല്‍പ്പനയെ കാണാനില്ലെന്ന പരാതി നല്‍കി. 17ന് അയര്‍ക്കുന്നം പോലീസ് മിസിങ് കേസ് രജിസ്റ്റര്‍ ചെയ്തു.

18ന് പ്രതിയെ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ വിളിപ്പിച്ചപ്പോള്‍ ഇയാള്‍ മക്കളുമായി ഇവിടെ നിന്നു പോയതായി പോലീസിനു മനസിലായി. ഉടന്‍ തന്നെ പോലീസ് ടവര്‍ ലൊക്കേറ്റ് ചെയ്തു ഇയാള്‍ എറണാകുളത്തു റെയില്‍വേ സ്‌റ്റേഷനു സമീപം ഉണ്ടെന്നു മനസിലാക്കി. തുടര്‍ന്നു റെയില്‍വേ പോലീസുമായി ബന്ധപ്പെട്ടാണു നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനിലിരിക്കുകയായിരുന്ന പ്രതിയെ കസ്റ്റഡിയില്‍ എടുക്കുന്നത്. ഇയാള്‍ക്കൊപ്പം മക്കളുമുണ്ടായിരുന്നു.