Crime

അന്വേഷിക്കാന്‍ നാട്ടുകാര്‍ക്കൊപ്പം; ഒടുവില്‍ ‘വില്ലന്‍’ പിടിയില്‍, കുടുക്കിയത്‌ ഭാര്യാമാതാവിന്റെ സംശയം

തിരുവനന്തപുരം പനച്ചമൂടില്‍ യുവതിയെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ പിടിയിലായ വിനോദിന്റെ കുടുക്കിയത്‌ ഭാര്യാമാതാവിനുണ്ടായ സംശയം. വീടിനു സമീപം രക്‌തക്കറ കണ്ട വിവരം പള്ളിവികാരിയെ അറിയിച്ചതും തുടര്‍ന്ന്‌ പോലീസില്‍ വിവരം അറിയിച്ചതുമാണ്‌ കേസില്‍ നിര്‍ണായകമായത്‌.

തുടര്‍ന്ന്‌ പോലീസ്‌ എത്തുമ്പോള്‍ മുറിയിലെ രക്‌തക്കറ കഴുകിക്കളയുന്ന വിനോദിനേയും സഹോദരന്‍ സന്തോഷിനേയുമാണ്‌ കണ്ടത്‌. തുടര്‍ന്ന്‌ ഇരുവരേയും കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. വിനോദ്‌ ലഹരിക്ക്‌ അടിമയാണെന്ന്‌ വിവരമുണ്ട്‌.

പരാതി കൊടുത്തത്‌ മുതല്‍ പ്രിയംവദയെ അന്വേഷിക്കാന്‍ കൂടെ കൂടി പ്രതിയുമുണ്ടായിരുന്നു. മൃതദേഹം കുഴിച്ചിട്ടതിന്‌ തൊട്ടടുത്തുള്ള മരത്തിന്‌ മുകളില്‍ കയറി പ്രിയംവദയുടെ ബന്ധുവിനോട്‌ ഇന്നലെ രാവിലേയും അയല്‍വാസിയെ കണ്ടോ എന്നു തിരക്കി. തന്റെ മേല്‍ ഒരു സംശയവും ഇല്ലെന്ന്‌ ഉറപ്പിക്കാനായിരുന്നു ഈ നീക്കം.

പ്രിയംവദയെ കാണാനില്ലെന്ന്‌ മക്കള്‍ പരാതി കൊടുത്തതു മുതല്‍ പ്രിയംവദയെ അന്വേഷിക്കാന്‍ വിനോദും മറ്റുള്ളവര്‍ക്കൊപ്പം കൂടിയിരുന്നു. എന്നാല്‍, അപ്പോള്‍ മൃതദേഹം വിനോദിന്റെ കട്ടിലിന്‌ അടിയിലായിരുന്നു. പോലീസ്‌ എത്തിയപ്പോള്‍ മാത്രമാണ്‌ അയല്‍വാസിയായ വിനോദാണു വില്ലനെന്ന്‌ പ്രിയംവദയുടെ ബന്ധുക്കളും നാട്ടുകാരും തിരിച്ചറിയുന്നത്‌.

കൊല നടന്ന പന്ത്രണ്ടിന്‌ രാത്രി പ്രിയംവദയെ മര്‍ദിച്ചതായി വിനോദ്‌ പോലീസിനോട്‌ സമ്മതിച്ചു. ബോധം കെട്ടശേഷം വീട്ടിലേക്ക്‌ വലിച്ചുകൊണ്ടുപോവുകയായിരുന്നു. വീട്ടില്‍വച്ചാണ്‌ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തിയത്‌. തുടര്‍ന്ന്‌ കട്ടിലിനടിയില്‍ മൃതദേഹം സൂക്ഷിച്ചു. വിനോദ്‌ താമസിക്കുന്ന വീട്ടിലെ കട്ടിലിനടിയില്‍ മൃതദേഹം കണ്ടെത്തിയതായി വിനോദിന്റെ മകളും മുത്തശി സരസ്വതിയെ അറിയിച്ചിരുന്നു. എന്നാല്‍, ഞായറാഴ്‌ച രാവിലെ സരസ്വതി നോക്കിയപ്പോള്‍ കട്ടിലിനടിയില്‍ മൃതദേഹം ഉണ്ടായിരുന്നില്ല. തുടര്‍ന്ന്‌ പള്ളിവികാരിയെ വിവരം അറിയിക്കുകയായിരുന്നു.

പ്രിയംവദയുമായി വിനോദിന്‌ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ഇതെച്ചൊല്ലിയുള്ള തര്‍ക്കമാണ്‌ കൊലപാതകത്തിലേക്കു നയിച്ചത്‌. 12-ന്‌ രാത്രി ആരുമില്ലാത്ത സമയത്ത്‌ വിനോദ്‌ പ്രിയംവദയെ വീട്ടില്‍ കയറി മര്‍ദിച്ചു. അതിന്‌ ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു