Featured Oddly News

വെള്ളമടിച്ചു കോണ്‍തെറ്റി, ഫോണ്‍ വെള്ളത്തില്‍ വീണു; കടലില്‍ ചാടിയയാള്‍ നീന്തിനിന്നത് നാലര മണിക്കൂര്‍…!

വെള്ളത്തില്‍ വീണുപോയ തന്റെ സ്മാര്‍ട്ട്‌ഫോണ്‍ വീണ്ടെടുക്കാന്‍ കടലില്‍ ചാടിയയാളെ നാലര മണിക്കൂര്‍ കടലില്‍ ഒഴുകിനടന്ന ശേഷം രക്ഷപ്പെടുത്തി. കേട്ടവര്‍ മൂക്കത്ത് വിരല്‍വെച്ചുപോയ സംഭവത്തില്‍ ജപ്പാന്‍കാരനായ 27 കാരനാണ് രക്ഷപ്പെട്ടത്. മദ്യപിച്ച് ലക്കുകെട്ട് നടത്തിയ സാഹസത്തില്‍ മലര്‍ന്നുകിടന്ന് ഒഴുകുന്ന നിലയിലായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയതും ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയതും.

ജൂലൈ 27 നായിരുന്നു സംഭവം. ജപ്പാന്റെ തെക്കന്‍ഭാഗമായ ഹോംഷു ദ്വീപിലെ ഒകയാമാ പ്രീഫക്ചറിലെ കുരാഷികിയില്‍ നിന്നുള്ള യുവാവ് കുരാഷികി പോര്‍ട്ട് ബ്രിഡ്ജിലിരുന്നു മദ്യപിക്കുമ്പോഴായിരുന്നു ഫോണ്‍ താഴെപ്പോയത്. അര്‍ദ്ധരാത്രിയില്‍ രാത്രിയിലെ പ്രകൃതിസൗന്ദര്യം പകര്‍ത്തുന്നതിനിടയില ഇയാളുടെ ഫോണ്‍ കയ്യില്‍ നിന്നും വഴുതി പാലത്തിനടിയില്‍ വെള്ളത്തിലേക്ക വീണുപോകുകയായിരുന്നു. മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ യുവാവ് ഒട്ടുമടിച്ചില്ല. വെള്ളത്തിലേക്ക് എടുത്തു ചാടി. അതേസമയം തകാഹാഷി നദി കടലില്‍ ചെന്നു ചേരുന്ന അഴിമുഖത്തായിരുന്നു യുവാവ് ചാടിയത്. പക്ഷേ അപകടകരമായ സാഹചര്യത്തെ അദ്ദേഹം മനക്കരുത്തുകൊണ്ടു നേരിട്ടു.

ശക്തമായ ഒഴുക്കിലും പിടിച്ചുനിന്നു. നാലരമണിക്കുറാണ് ഇയാള്‍ ഒഴുക്കിനെതിരേ പൊരുതി നിന്നത്. പിന്നീട് മിസുഷിമാ തീരത്ത് നിന്നും തുറമുഖ ജോലിക്കാര്‍ എമര്‍ജ ന്‍സികോള്‍ വിളിക്കുകയും കോസ്റ്റുഗാര്‍ഡുകള്‍ വന്നു രക്ഷപ്പെടുത്തുക യുമായിരുന്നു. തീരത്തേക്ക് നീന്തിക്കേറാമെന്നായിരുന്നു കരുതിയിരുന്നതെന്നും എന്നാല്‍ ഒഴുക്ക് ശക്തമായിരുന്നെന്നും രക്ഷപ്പെട്ടയാള്‍ പോലീസിനോട് പറഞ്ഞു.

തീരത്ത് നിന്നും ഏതാനും മീറ്റര്‍ അകലെയായി ഒരാളുടെ സഹായത്തിന് വേണ്ടിയുള്ള വിളി കേട്ടെന്നും നോക്കുമ്പോള്‍ ഒരാള്‍ നീന്തി നില്‍ക്കുന്നത് കണ്ടെന്നും തുറമുഖ ജോലിക്കാര്‍ വ്യക്തമാക്കി. പുലര്‍ച്ചെ 5 മണിയോടെയാണ് രക്ഷപ്പെടുത്തിയത്. നാലു മണിക്കൂര്‍ വെള്ളത്തിലായിരുന്നിട്ടും, അദ്ദേഹത്തിന് ബോധമുണ്ടായിരുന്നു. പരിഭ്രാന്ത രാകാതിരുന്നതാണ് അപകടസാഹചര്യത്തെ അതിജീവിക്കാന്‍ അയാളെ സഹായിച്ച തെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. അയാളെ രക്ഷിക്കാന്‍ സഹായിച്ചതും മദ്യം തന്നെയാണെന്നാണ് ഓണ്‍ലൈന്‍ നിരീക്ഷകരുടെ അഭിപ്രായം.